തലച്ചോറില്‍ രക്തം കട്ടപിടിച്ചു, ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഫുട്ബോൾ താരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറഡോണയുടെ ഡോക്ടർ ലിയോപോൾഡോ ലൂക്ക് പറഞ്ഞു.
ശാരീരിക അസ്വസ്ഥകളെ തുടർന്ന് തിങ്കളാഴ്ച മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിവിധ പരിശോധനകൾ നടത്തിയിരുന്നു. സ്കാനിങ് റിപ്പോർട്ടിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. അദ്ദേഹത്തിന് വിളർച്ചയും നിർജലീകരണവും ഉണ്ടെന്നും ഡോക്ടർ പറഞ്ഞു. എപ്പോഴാണ് ശസ്ത്രക്രിയ എന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.
നേരത്തെ ഹെപ്പറ്റൈറ്റിസ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്ന ആളാണ് മറഡോണ. അടുത്തിടെയാണ് രണ്ട് ഹൃദയാഘാതങ്ങൾ അദ്ദേഹം നേരിട്ടത്. രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. 2005ൽ ബൈപാസ് സർജറി നടത്തിയതിനു പിന്നാലെ ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് നിലനിൽത്തുന്നതിലും പ്രശ്നങ്ങൾ നേരിട്ടിരുന്നു. അതാണ് വിളർച്ചയിലേക്ക് നയിച്ചത്. ലഹരിമരുന്ന് ഉപയോഗിച്ചതിലൂടെയുള്ള മറ്റ് ശാരീരിക-മാനസിക പ്രശ്നങ്ങളും മറഡോണ നേരിടുന്നുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മറഡോണ തന്റെ അറുപതാം ജന്മദിനം ആഘോഷിച്ചത്.

