KSDLIVENEWS

Real news for everyone

ഒമിക്രോണ്‍: വീട്ടുനിരീക്ഷണത്തിന് മാര്‍ഗരേഖ പുതുക്കി കേന്ദ്രം,

SHARE THIS ON

ന്യൂഡല്‍ഹി : ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനിടെ വീട്ടുനിരീക്ഷണത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍.

കോവിഡ് സ്ഥിരീകരിച്ചാല്‍ ഏഴ് ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. പോസ്റ്റീവായത് മുതല്‍ ഏഴ് ദിവസമാണ് വീട്ടിലെ ക്വാറന്റീന്‍. പിന്നീട് തുടര്‍ച്ചയായ മൂന്ന് ദിവസം പനിയില്ലെങ്കില്‍ വീട്ടുനിരീക്ഷണം അവസാനിപ്പിക്കാം. ഹോം ഐസോലേഷന്‍ അവസാനിപ്പിക്കുന്ന സമയത്ത് വീണ്ടും കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല.

കോവിഡ് ബാധിച്ച് ലക്ഷണങ്ങളൊന്നും ഇല്ലാത്തവര്‍ക്കാണ് വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കുക. ഇവരുടെ രക്തിലെ ഓക്‌സിജന്റെ അളവ് 93 ശതമാനമോ അതിലധികമോ വേണമെന്നും നിബന്ധനയുണ്ട്. മറ്റ് അസുഖങ്ങളുള്ള വയോധികര്‍ക്ക് കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ വീട്ടുനിരീക്ഷണം അനുവദിക്കാവു.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നതോടെയാണ് വീട്ടുനിരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 24 മണിക്കൂറിനിടെ 58,097 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

കഴിഞ്ഞ ദിവസം 534 പേര്‍ മഹാമാരി ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482,551 ആയി. ഇന്ത്യയില്‍ ഇതുവരെ 3.502 കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. പ്രതിദിന രോഗബാധ 4.18 ശതമാനമായി ഉയര്‍ന്നു.

രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 2135 ആയി ഉയര്‍ന്നു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. കഴിഞ്ഞ ദിവസം 15,389 പേര്‍ രോഗമുക്തി നേടി. ഇതുവരെ 3,43,21,803 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. മൂന്നാം തരംഗത്തെ തുടര്‍ന്ന് ഡല്‍ഹിയും കര്‍ണാടകയും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!