കേന്ദ്ര അവഗണന തുടര്‍ന്നാൽ ‘പ്ലാൻ ബി’, എന്തുവന്നാലും ജനക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കില്ല- ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര അവഗണയ്ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ ഒരു ‘പ്ലാന്‍ ബി’യെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ജനങ്ങള്‍ക്കുനല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. 2023-24ല്‍ ആണ് കേരളത്തോടുള്ള കേന്ദ്ര അവഗണന അതിന്റെ പാരമ്യത്തില്‍ എത്തിയത്. സുപ്രീം കോടതിയിലെ നിയമപോരാട്ടവും കോടതിക്ക് പുറത്ത് നടത്തുന്ന രാഷ്ട്രീയ പോരാട്ടവും കാര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രത്തിന്റെ നിലപാടില്‍ അയവ് വരുമെന്ന് പ്രതീക്ഷിക്കുന്ന വിദഗ്ധന്മാരുണ്ട്. കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷിയിലാണ് ബജറ്റ് തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ധനവ്യവസ്ഥയെ കൂടുതല്‍ കേന്ദ്രീകരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെങ്കില്‍, കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ ഒരു പ്ലാന്‍ ബിയെക്കുറിച്ച് ആ ഘട്ടത്തില്‍ ആലോചിക്കേണ്ടിവരും. ജനങ്ങള്‍ക്കുനല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. വികസന പ്രവര്‍ത്തനങ്ങളിലും പുറകോട്ടുപോകാന്‍ കഴിയില്ല. കേന്ദ്രം നടത്തുന്ന അമിതമായ വിഭവകേന്ദ്രീകരണവും കേരളത്തോട് കാണിക്കുന്ന വിവേചനവും ധനഞെരുക്കത്തിന് കാരണമാകുന്നു. കേന്ദ്ര അവഗണനയുണ്ട് എന്ന് ഇപ്പോള്‍ പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. കേന്ദ്ര അവഗണനയ്ക്കെതിരേ സ്വന്തം നിലയ്ക്കെങ്കിലും സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്. 2020-21ല്‍ കേരളത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപയായിരുന്നു. 2022-23ല്‍ അത് 1,58,738 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്ക് അത് 1,68,407 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു. ഏകദേശം മുപ്പതിനായിരം കോടി രൂപയുടെ വര്‍ധനവാണ് മൂന്നുവര്‍ഷത്തിനിടയില്‍ ഉണ്ടായത്. സാമൂഹ്യക്ഷേമ പദ്ധതികള്‍ വേണ്ടെന്നുവെച്ച് ചെലവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. മുന്‍കാല റെക്കോര്‍ഡുകളെ ഭേദിക്കുന്ന തനത് വരുമാനവളര്‍ച്ചയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. 2020-21ല്‍ സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം 47661 കോടി രൂപയാണ്. 2021-22ല്‍ അത് 58380 ആയും 2022-23ല്‍ 71968 കോടിരൂപയായും ഉയര്‍ന്നു. നടപ്പുവര്‍ഷം ഇത് 78000 കോടി രൂപയിലധികമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തധനകാര്യ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഇത് 2020-21നെ അപേക്ഷിച്ച് തനത് നികുതിവരുമാനം ഏകദേശം ഇരട്ടിയാകും എന്നത് നിസ്തര്‍ക്കമാണ്. ഇത് സ്വപ്നതുല്യമായ നേട്ടമാണ്. നികുതിപിരിവില്‍ വര്‍ധനയുണ്ടായിട്ടും ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര നിലപാടാണ്. 65 രൂപ സംസ്ഥാനം പിരിച്ചെടുത്താല്‍ 35 രൂപ കേന്ദ്രം തരും എന്നതാണ് ദേശീയ ശരാശരി. എന്നാല്‍ കേരളം 79 രൂപ പിരിച്ചെടുക്കുമ്പോള്‍ കേന്ദ്രം തരുന്നത് 21 രൂപയാണ്. നൂറില്‍ 21 രൂപ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. കേന്ദ്ര അവഗണനയ്ക്ക് ഇത് തെളിവാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

