കണ്ണൂരിൽ കേരളം അവസാനിക്കുന്നോ: ട്രെയിനിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടിൽ കാസർകോട്ടുകാർ

5 മിനിറ്റ് ഉടവേളകളിൽ കുതിച്ചോടുന്ന മെട്രോ ട്രെയിനുകളുകളുടെ കാലത്തും ട്രെയിനിനായി 3 മണിക്കൂർ വരെ കാത്തിരിക്കേണ്ട ഗതികേടിലാണു കാസർകോട്ടുകാർ. അങ്ങിനെയെത്തുന്ന ട്രെയിനുകളിലാവട്ടെ നിന്നുതിരിയാനിടമില്ലാത്ത തിക്കുംതിരക്കും. തൊട്ടടുത്ത പ്രധാന ടൗണായ മംഗളൂരുവിലോ അയൽജില്ലയായ കണ്ണൂരിനോ നേരിടേണ്ടതില്ലാത്ത ഈ ഒരു ദുരിതം കാസർകോടിനു മാത്രം അനുഭവിക്കാൻ വിധിക്കുന്നതാരാണ്?
മംഗളൂരുവിലും കണ്ണൂരിലും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിൽ ചിലതു കാസർകോട് വഴി നീട്ടുന്നതാണു പരിഹാരം. അതിനുള്ള നടപടികളൊന്നുമില്ല. മംഗളൂരുവിൽനിന്ന് കാസർകോട് വരണമെങ്കിൽ പലപ്പോഴും ട്രെയിനുകൾ തമ്മിലുള്ള ഇടവേള 3 മണിക്കൂറാണ്. കോഴിക്കോട് ഭാഗത്തു നിന്നാകട്ടെ വൈകിട്ട് 6 കഴിഞ്ഞാൽ സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ട്രെയിൻ തന്നെ പല ദിവസങ്ങളിലും ഇല്ല.
ട്രെയിനുകളുടെ എണ്ണവും സൗകര്യപ്രദമായ സമയക്രമവും സംബന്ധിച്ച് മധ്യ-തെക്കൻ ജില്ലകളുമായി തട്ടിച്ചുനോക്കിയാൽ വടക്കേ മലബാറിലെ ട്രെയിൻ യാത്രക്കാരോട് പതിറ്റാണ്ടുകളായി അധികൃതർ കാണിക്കുന്ന അവഗണനയുടെ യഥാർഥ ചിത്രം പുറത്തുവരും. തെക്കോട്ട് പോകും തോറും മിനിറ്റുകളുടെ ഇടവേളകളിൽ ട്രെയിനുകൾ ഓടുമ്പോൾ ഇവിടെ മണിക്കൂറുകളുടെ ഇടവേളകളിലാണ് ട്രെയിൻ ഓടുന്നത്.
നീണ്ട ഇടവേളകൾ; വലഞ്ഞ് യാത്രകൾ
ട്രെയിനുകളുടെ സമയക്രമത്തിലെ പോരായ്മ ജനങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്. രാവിലെ 11.05ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഇന്റർസിറ്റി എക്സ്‌പ്രസിന് ശേഷം 1.55ന് ആണ് ചെന്നൈ മെയിൽ പുറപ്പെടുന്നത്. 2.20ന് പുറപ്പെടുന്ന തിരുവനന്തപുരം എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ 4.55ന് പുറപ്പെടുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് വരെ വേറെ ട്രെയിനില്ല. വൈകിട്ട് 6.15നുള്ള മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ അടുത്ത പ്രതിദിന വണ്ടി 11.45നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ആണ്. വൈകിട്ട് 6നു ശേഷം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കാലങ്ങളായി ഉള്ളത്.
കണ്ണൂരിൽ കേരളം അവസാനിക്കുന്നോ?
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേത്രാവതി എക്സ്പ്രസ് കാസർകോട് ഭാഗത്തേക്ക് പുറപ്പെടുന്നത് വൈകിട്ട് 6.05ന് ആണ്. അതു കഴിഞ്ഞാൽ കാസർകോട്ടേക്ക് പ്രതിദിന എക്സ്പ്രസ് ട്രെയിൻ ഒന്നും തന്നെയില്ല. വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട്ടും കണ്ണൂരും പോയി മടങ്ങാൻ എത്രയോ വർഷങ്ങളായി കാസർകോട്ടുകാർ നെട്ടോട്ടം ഓടുമ്പോൾ ഒൻപതോളം ട്രെയിനുകൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നുണ്ട്. അതിൽ കുറച്ചെണ്ണം കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടിയാൽ തന്നെ യാത്രാക്ലേശത്തിനു പരിഹാരമാകും.
മംഗളൂരുവിലും കാസർകോട്ടും ട്രെയിനുകൾ നിർത്തിയിടാനുള്ള സൗകര്യം ഇല്ലെങ്കിൽ റെയിൽവേക്ക് വിശാലമായ ഭൂമിയുള്ള നീലേശ്വരം, ഉള്ളാൾ പോലെയുള്ള സ്റ്റേഷനുകളിൽ ട്രെയിനുകൾ രാത്രി നിർത്തിയിടാനുള്ള സൗകര്യം ഒരുക്കാവുന്നതാണ്. തെക്കൻ ജില്ലകളിൽ ചെറിയ കിലോമീറ്ററുകളുടെ ഇടവേളകളിൽ പോലും അമൃത് ഭാരത് എക്സ്‌പ്രസിനു സ്റ്റോപ് അനുവദിച്ചപ്പോൾ കണ്ണൂർ വിട്ടാൽ കാസർകോട് മാത്രമാണ് സ്റ്റോപ്്. നഗരസഭകളിലെങ്കിലും സ്റ്റോപ് അനുവദിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
പരിഹാരമുണ്ട്
∙ വൈകിട്ട് 3.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന രീതിയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിക്കുക.
∙ അന്ത്യോദയ എക്സ്പ്രസ് പ്രതിദിനം സർവീസ് നടത്തുക.
∙ നിലവിൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ഷൊർണൂർ–കണ്ണൂർ സ്പെഷൽ ട്രെയിൻ (06031), കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചർ(16608) എന്നിവയെങ്കിലും മംഗളൂരുവിലേക്കോ കാസർകോട്ടേക്കോ നീട്ടുക.

