കശ്മീർ വിഷയത്തിൽ പിന്തുണച്ചു, എണ്ണ തന്നു: എന്നിട്ടും ഇറാനെ ഇന്ത്യ പിന്തുണച്ചില്ല; മെഹ്ബൂബ

ശ്രീനഗർ: ഇറാനെതിരേ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്താക്രമണത്തെ കേന്ദ്രസർക്കാർ അപലപിക്കാത്തതിലും ഇറാനിയൻ ജനതയോട് അനുഭാവം കാണിക്കാത്തതിലും നിരാശ പ്രകടിപ്പിച്ച് ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ശ്രീനഗറിലെ പാർട്ടി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിച്ച അവർ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും ഫോട്ടോകൾ കത്തിക്കുകയും ചെയ്തു.
‘ഇറാനുമായി അതിശക്തമായ ബന്ധമാണ് നമുക്കുണ്ടായിരുന്നത്. കശ്മീർ വിഷയത്തിൽ മുസ്ലിം രാജ്യങ്ങളെല്ലാം പാകിസ്താനൊപ്പംനിന്നപ്പോൾ ഇറാൻ, ഇന്ത്യൻ നിലപാട് മനസ്സിലാക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഉപരോധം ഏർപ്പെടുത്തിയിരുന്ന കാലത്ത്, ഇന്ത്യക്ക് എണ്ണ നൽകിയ ഏക രാജ്യം ഇറാനാണ്. ഇത്രയും ശക്തമായ ബന്ധം ഇറാനുമായി ഉണ്ടായിട്ടുപോലും നമ്മുടെ രാജ്യത്തിന്റെ നേതൃത്വം ഇറാനിലെ ജനങ്ങളോട് കരുണകാണിക്കുകയോ ആക്രമണത്തെ അപലപിക്കുകയോ ചെയ്യുന്നില്ല, മെഹ്ബൂബ പറഞ്ഞു.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തിലും ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലും ജമ്മു കശ്മീരിലെ ഒമർ അബ്ദുള്ള സർക്കാരിന്റെ നിശബ്ദതയേയും മെഹ്ബൂബ ചോദ്യംചെയ്തു. ട്രംപും നെതന്യാഹുവും ദുഷ്ടശക്തികളാണെന്നും അവർ കൂട്ടിച്ചേർത്തു.

