KSDLIVENEWS

Real news for everyone

വിദ്യാർത്ഥിനി ഇറങ്ങാൻ കൂട്ടാക്കിയില്ല ; ഒരേയൊരു യാത്രക്കാരിയുമായി റാഞ്ചി വരെയോടി രാജധാനി എക്സ്പ്രസ്, സംഭവം ഇങ്ങനെ…

SHARE THIS ON

ദില്ലി: ഒരേയൊരു യാത്രക്കാരിയുമായി റാഞ്ചി വരെയോടി ന്യൂ ദില്ലി- റാഞ്ചി രാജധാനി സ്‌പെഷ്യല്‍ ട്രെയിന്‍. വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനിയായ യാത്രക്കാരിയുമായി രാജധാനി റാഞ്ചി വരെ ഓടിയത്. സംഭവം ഇങ്ങനെ.. ദില്ലിയില്‍ നിന്നും റാഞ്ചിയിലേക്ക് പുറപ്പെട്ട തീവണ്ടി ദല്‍ദോഗഞ്ച് സ്റ്റേഷനില്‍ യാത്ര തുടരാനാകാതെ നിന്നു. ട്രെയിന്‍ തടഞ്ഞ് ട്രാക്കില്‍ പ്രതിഷേധ സമരം നടക്കുന്നത് മൂലമാണ് യാത്ര തടസ്സപ്പെട്ടത്.

മണിക്കൂറുകളോളമാണ് ട്രെയിന്‍ തടഞ്ഞത്. ഇതോടെ റാഞ്ചിയിലേക്കുളള യാത്രക്കാരെല്ലാം ദല്‍ദോഗഞ്ച് സ്‌റ്റേഷനില്‍ ഇറങ്ങി. അവിടെ നിന്നും ബസ്സില്‍ റാഞ്ചിയില്‍ എത്താമെന്നുളളത് കൊണ്ടാണ് യാത്രക്കാര്‍ ഇറങ്ങിയത്. എന്നാല്‍ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ദല്‍ദോഗഞ്ചില്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. എന്ന് മാത്രമല്ല ട്രെയിന്‍ യാത്ര പുനരാരംഭിക്കാന്‍ എത്ര മണിക്കൂറെടുത്താലും സാരമില്ല, താന്‍ യാത്ര തുടരുമെന്ന് നിലപാടുമെടുത്തു.

ഏകദേശം 900 യാത്രക്കാരാണ് രാജധാനി സ്‌പെഷ്യല്‍ തീവണ്ടിയില്‍ ഉണ്ടായിരുന്നത്. മണിക്കൂറുകളോളമാണ് ഇവര്‍ ദല്‍ദോഗഞ്ച് സ്‌റ്റേഷനില്‍ കുടുങ്ങിയത്. ഝാര്‍ഖണ്ഡിലെ ലത്തേഹര്‍ ജില്ലയില്‍ ഉളള ടോരി റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു ട്രെയിന്‍ തടഞ്ഞ് കൊ്ണ്ട് താന ഭാഗട്ട് സമുദായത്തില്‍പ്പെട്ട ആളുകള്‍ പ്രതിഷേധ സമരം നടത്തിയത്. ഇതോടെ പലാമു ജില്ലാ ഭരണകൂടം ഇടപെട്ടാണ് യാത്രക്കാര്‍ക്ക് ബസ്സ് സൗകര്യം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ബി -3 കോച്ചിലെ യാത്രക്കാരി ആയിരുന്ന അനന്യ എന്ന പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ഇറങ്ങാനോ ബസ്സില്‍ കയറി യാത്ര തുടരാനോ തയ്യാറായില്ലെന്ന് റെയില്‍വേ ജീവനക്കാര്‍ പറയുന്നു. ഒരു കാരണവശാലും താന്‍ ബസ്സില്‍ പോകില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായി ജീവനക്കാരിലൊരാള്‍ പറയുന്നു. ബസ്സില്‍ പോകാനായിരുന്നുവെങ്കില്‍ താന്‍ എന്തിനാണ് പണം മുടക്കി ട്രെയിനിന് ടിക്കറ്റ് എടുത്തത് എന്നും പെണ്‍കുട്ടി ചോദിച്ചതായി റെയില്‍വേ ജീവനക്കാരന്‍ പറയുന്നു.

തുടര്‍ന്ന് അധികൃതര്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ തന്നെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. റാഞ്ചിയിലേക്ക് മറ്റൊരു വഴിയിലൂടെയാണ് ട്രെയിന്‍ യാത്ര ഒരേയൊരു യാത്രക്കാരിയുമായി യാത്ര തുടര്‍ന്നത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥനും വനിതാ പോലീസുകാരും ട്രെയിനില്‍ പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കി. 308 കിലോ മീറ്റര്‍ ദൂരം വേണ്ടയിടത്ത്, ഗയ, ഗോമോ, ബൊക്കാരോ അടക്കമുളള സ്ഥലങ്ങള്‍ താണ്ടി 535 കിലോമീറ്റര്‍ കടന്നാണ് ട്രെയിന്‍ പെണ്‍കുട്ടിയെ റാഞ്ചിയില്‍ എത്തിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമല്ല, മറിച്ച്‌ സാങ്കേതിക കാരണങ്ങളാലാണ് തീവണ്ടി റൂട്ട് മാറ്റി സഞ്ചരിച്ചതെന്നാണ് റെയില്‍വേയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!