KSDLIVENEWS

Real news for everyone

“രക്ത സാക്ഷി” നിഘണ്ടുവിൽ നിന്ന് വാരിയം കുന്നത്ത് അടക്കമുള്ളവരുടെ വിശദാംശങ്ങൾ നീക്കം ചെയ്തു

SHARE THIS ON

കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരുടെ വിശദാംശങ്ങളാണ് നീക്കം ചെയ്തത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഇതില്‍‌ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്ന ആലി മുസ്‍ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്നു വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തെയും കുടുംബത്തെയും ബ്രിട്ടീഷുകാര്‍ നാടു കടത്തി.

പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ വാരിയം കുന്നന്‍ ഏറനാട് നാട്ടുരാജ്യത്തിന്‍റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു.പിന്നീടാണ് ഖിലാഫത്ത് സമരങ്ങള്‍ മലബാറില്‍ തുടക്കമായത്. 1922 ജനുവരിയില്‍ കല്ലാമൂലയില്‍ വച്ച്‌ വാരിയംകുന്നനെ ബ്രിട്ടീഷുകാര്‍ പിടികൂടി. വിചാരണക്ക് ശേഷം ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ വെടിവെച്ച്‌ കൊല്ലുകയായിരുന്നു.

പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും മാപ്പിള ലഹളക്കാരെ ഒഴിവാക്കണമെന്ന് സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുകയുണ്ടായി. തുര്‍ക്കിയിലെ ഖലീഫക്ക് വേണ്ടി ഏതാനും മാസങ്ങള്‍ നടത്തിയ ഇസ്‍ലാമിക ആക്രമണമായിരുന്നു 1921ലെ മാപ്പിള ലഹളയെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. അത് ഇസ്‍ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയത്. തികഞ്ഞ വംശഹത്യയാണ് മാപ്പിള ലഹളയില്‍ നടന്നത്. പിന്നീട് കേരളത്തിലെ ഭരണാധികാരികള്‍ വോട്ടുബാങ്കിനു വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയതു. അതിനെ പിന്‍പറ്റിയാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‍ലിയാരും സ്വാതന്ത്ര്യ സമര പോരാളികളായി ചരിത്ര നിഘണ്ടുവില്‍ സ്ഥാനം പിടിച്ചതെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു. പിന്നാലെയാണ് പുസ്കത്തില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കിയത്.

വാരിയം കുന്നത്തിന്‍റെ ജീവിതത്തെ ആസ്പദമായി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയംകുന്നന്‍ എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനത്തെച്ചൊല്ലിയും ഒട്ടേറെ വിവാദങ്ങളുണ്ടായി. ഹിന്ദുക്കള്‍ക്കെതിരെ നടന്ന അക്രമമാണ് മലബാര്‍ കലാപമെന്നായിരുന്നു ബി.ജെ.പിയുടേയും ഹിന്ദു ഐക്യവേദിയുടേയും വിലയിരുത്തല്‍. ഇതേതുടര്‍ന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമുള്‍പ്പെടെ സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!