റഷ്യ-യുക്രൈൻ യുദ്ധം: ഇന്ത്യയ്ക്കും ബ്രസീലിനും ചൈനയ്ക്കും സമാധാന ചർച്ചയിൽ ഇടനിലക്കാരാകാമെന്ന് പുതിൻ
ന്യൂഡൽഹി: ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് യുക്രൈനുമായുള്ള സമാധാന ചർച്ചകൾക്ക് ഇടനിലക്കാരാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. റഷ്യൻ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രൈനുമായുള്ള സമാധാന ചർച്ചയ്ക്ക് ഇടനിലക്കാരാകാൻ സാധ്യതയുള്ള രാജ്യങ്ങൾ എതൊക്കെ എന്ന ചോദ്യത്തിനായിരുന്നു ചൈന, ഇന്ത്യ, ബ്രസീൽ എന്ന് വ്ളാദിമിർ പുതിൻ മറുപടി നൽകിയത്. ഞങ്ങൾ പരസ്പര വിശ്വാസമുണ്ട്, അവരുമായി സമ്പർക്കത്തിലാണെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഉടമ്പടി ചർച്ചകൾ തുടരാൻ യുക്രൈൻ തയ്യാറാണെങ്കിൽ താനും തയ്യാറാണെന്നും പുതിൻ കൂട്ടിച്ചേർത്തു.
യുക്രൈൻ – റഷ്യ സംഘർഷം നേരിട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ കൂടിയല്ലാതെ മൂന്നാമതൊരു രാജ്യത്തെ ഇടനിലക്കാരാക്കിക്കൊണ്ടുള്ള സമാധാന ചർച്ചകൾക്കാണ് പുതിൻ വഴി തുറന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രൈൻ സന്ദർശനത്തിന് പിന്നാലെയാണ് പുതിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.