അമേരിക്ക പോലും എന്ത് കൊണ്ട് ഇസ്രായേലിനെ ബഹുമാനിക്കുന്നു ; കുഞ്ഞുരാജ്യത്തിലെ ചാരന്മാർ ലോകം കൊതിച്ച റഷ്യൻ പോർവിമാനം കടത്തിക്കൊണ്ടുവന്ന കഥയറിയാം…….

ചാരന്‍മാരുടെ രാജാവായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സാങ്കല്‍പ്പിക കഥാപാത്രമാണ് ബ്രിട്ടീഷ് രഹസ്യ ഏജന്റ് ജെയിംസ് ബോണ്ട്. ജെയിംസ് ബോണ്ടെന്ന അമാനുഷികനായി ആദ്യം വേഷമിട്ട വിഖ്യാത നടന്‍ സീന്‍ കോണറി അടുത്തിടെ വിടപറഞ്ഞിരുന്നു. ലോകമെമ്ബാടുമുള്ള ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍ ഇസ്രായേല്‍ വ്യോമസേന ഒരു ചിത്രം പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹവുമായുള്ള ഓര്‍മ്മ പങ്കുവച്ചത്. ഇസ്രായേലി മേജര്‍ ജനറല്‍ മോതി ഹോഡിനൊപ്പം കോണറിയുടെ ചിത്രമായിരുന്നു അത്. എന്നാല്‍ ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒരു ഇറാക്ക് മിഗ് 21 നു മുന്‍പില്‍ നില്‍ക്കുന്നതായിട്ടായിരുന്നു ആ ചിത്രം. ബന്ധവൈരികളായ ഇറാക്കിന്റെ മിഗ് ഇസ്രായേലിലോ എന്ന ചിന്തിക്കുന്നവരുണ്ടാവാം. എന്നാല്‍ ഇസ്രായേലിന്റെ ചുണക്കുട്ടികള്‍, ജീവിക്കുന്ന ജയിംസ് ബോണ്ടുമാരായ മൊസാദിലെ ചാരന്‍മാര്‍ കടത്തിക്കൊണ്ടുവന്ന സോവിയറ്റ് യൂണിയന്റെ തകര്‍പ്പന്‍ വിമാനമായിരുന്നു അത്.
ചോദിച്ചാലും കിട്ടില്ല, പിന്നെ…
ആകാശത്തും ഭൂമിയിലും സംഭവിച്ചിട്ടുള്ള മിക്ക കണ്ടുപിടിത്തങ്ങളിലും സോവിയറ്റ് യൂണിയന്റെ കൈയ്യൊപ്പ് ആദ്യം പതിയുന്ന ഒരു കാലഘട്ടമായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായത്. അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നോക്കാന്‍ കൂടി കഴിയാത്ത ഇരുമ്ബ് മറയ്ക്കുള്ളില്‍ സോവിയറ്റ് യൂണിയന്‍ രാകി മിനുക്കിയുണ്ടാക്കിയതാണ് മിഗ് 21 എന്ന അതിശയ യുദ്ധ വിമാനം. മിഗ് 21 അമേരിക്കയെക്കാളും ഉറക്കം കെടുത്തിയത് പക്ഷേ ഇസ്രായേലിനെയായിരുന്നു. കാണം എണ്ണം പറഞ്ഞ ആക്രമണശേഷി സ്വായത്തമാക്കിയ മിഗ് 21 വിമാനങ്ങള്‍ ഇസ്രായേലിന്റെ ശത്രുക്കളുടെ കൈകളിലെല്ലാമുണ്ടായിരുന്നു. ഇറാക്ക്, സിറിയ, ഈജിപ്ത് എന്നു വേണ്ട ഒട്ടുമിക്ക അയല്‍രാജ്യങ്ങളുടെ കൈകളിലും മിഗ് 21.
അമേരിക്കയുടെ വലം കൈ എന്നറിയപ്പെട്ട ഇസ്രായേലിന് പൊന്നും വില നല്‍കി ചോദിച്ചാലും സോവിയറ്റ് യൂണിയന്‍ കൊടുക്കില്ലെന്ന് അറിയാമായിരുന്നതിനാല്‍ ഇസ്രായേല്‍ വ്യോമസേന ആവശ്യം പതിവ് പോലെ മൊസാദിനെയാണ് അറിയിച്ചത്. എവിടെ നിന്നെങ്കിലും ഒരു മിഗ് 21 നെ സ്വന്തമാക്കണം. കിട്ടിയാല്‍ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ സാങ്കേതിക വിദ്യ പഠിക്കാം, അതിന് അമേരിക്കയെ കാട്ടി മോഹിപ്പിക്കാം അവരില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ സ്വന്തമാക്കാം.
ആവശ്യം കേട്ടയുടന്‍ മൊസാദ് യെസ് മൂളി. എന്നാല്‍ മറ്റ് ഓപ്പറേഷനുകള്‍ പോലെ ഇതും കടുപ്പമേറിയതായിരുന്നു. ഓപ്പറേഷന്‍ ഡയമണ്ട്
ഓപ്പറേഷന്‍ ഡയമണ്ട് ആ പേരില്‍ തന്നെ അറിയാമല്ലോ കൊണ്ടുവരുന്ന വസ്തുവിനെ എത്ര അമൂല്യമായിട്ടാണ് ഇസ്രായേല്‍ ചാരന്‍മാര്‍ കണ്ടിരുന്നതെന്ന്. (ഡയമണ്ട് എന്ന പേരാണ് മിഗ് എത്തിച്ച പൈലറ്റിനെ വിളിക്കുവാന്‍ ഉപയോഗിച്ചത്). ഓപ്പറേഷന്‍ ഡയമണ്ട് എന്ന് മിഗ് അടിച്ചുമാറ്റല്‍ പദ്ധതി വിചാരിച്ചയത്ര എളുപ്പമായിരുന്നില്ല. ജെയിംസ് ബോണ്ട് സിനിമപോലെ പണവും പെണ്ണുമെല്ലാം ഉപയോഗിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകുവാനാണ് മൊസാദ് തീരുമാനിച്ചത്. ശത്രുവിനെ ചതിക്കുഴിയില്‍ വീഴ്ത്തി രക്തം ഒഴുക്കിയും ലക്ഷ്യം നേടുന്നതില്‍ മാര്‍ഗം പ്രശ്നമാക്കാത്തവരാണ് ചാരന്‍മാര്‍ പ്രത്യേകിച്ച് മൊസാദിലെ കഴുകന്‍മാര്‍.
ഒന്നിലും രണ്ടിലും പിഴച്ചു
ഈജിപ്റ്റില്‍ നിന്നും ഒരു മിഗ് സ്വന്തമാക്കാനായിരുന്നു മൊസാദ് ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനായി 1960ല്‍ മൊസാദിലെ ഒരു രഹസ്യ സംഘം ഈജിപ്റ്റിലെത്തി. ഈജിപ്റ്റ് മിഗ് ഫൈറ്റര്‍ പൈലറ്റിനെ വലയിലാക്കുകയായിരുന്നു ലക്ഷ്യം. വളരെ താമസിയാതെ ആബിദ് ഹന്ന എന്ന പൈലറ്റിനെ അവര്‍ കണ്ടെത്തി. എന്നാല്‍ സ്വന്തം രാജ്യത്തിനെ ഒറ്റുകൊടുക്കാന്‍ തയ്യാറാവാതിരുന്ന പൈലറ്റ് മൊസാദിന്റെ പദ്ധതിയെ കുറിച്ച് അധികാരികളെ അറിയിച്ചു. ഇതോടെ രണ്ട് മൊസാദ് ഏജന്റുമാരുടെ ശരീരം കഴുമരത്തില്‍ തൂങ്ങിയാടി. ആദ്യ പദ്ധതി പരാജയപ്പെട്ടുവെങ്കിലും രണ്ടാം പദ്ധതി ഇറാഖിന്റെ മിഗ് തട്ടിയെടുത്ത് വിജയിപ്പിക്കാമെന്നായിരുന്നു മൊസാദ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ രണ്ടാമതും പരാജയമായിരുന്നു അവരെ തേടിവന്നത്.
ഒന്നില്‍ പിഴച്ചാല്‍ മൊസാദിനും ജയം മൂന്നില്‍
ഒന്നും രണ്ടും പ്രയത്നങ്ങള്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും തളരാനോ പദ്ധതി ഉപേക്ഷിക്കുവാനോ മൊസാദ് തയ്യാറായിരുന്നില്ല. വീഴ്ചകളെ പാഠങ്ങളാക്കി ജയം വരെ പൊരുതുക എന്ന ശീലമാണ് ലോകത്തെ ഒന്നാമത്തെ ചാരസംഘടനയുടെ തിലകം മൊസാദ് സ്വന്തമാക്കിയത്. കാത്തിരുന്നാലും വിജയം നേടുക എന്നതാണ് മൊസാദിന്റെ ശീലം. നീണ്ട ആറുവര്‍ഷത്തിന് ശേഷമാണ് പിന്നീട് മൊസാദ് മിഗ് 21 റാഞ്ചാനുള്ള പദ്ധതി പൊടി തട്ടിയെടുത്തത്. അതിനൊരു കാരണമുണ്ടായിരുന്നു. ഇറാക്കില്‍ നിന്നും മൊസാദിന് ലഭിച്ച ഒരു രഹസ്യമായിരുന്നു കാരണം. ഇറാഖില്‍ യൂസുഫ് എന്ന ജൂതനെ കണ്ടെത്തിയതിലൂടെയായിരുന്നു ഇത് സാദ്ധ്യമായത്. യൂസുഫിലൂടെ ഇറാഖി വ്യോമസേനയിലെ നിരാശനായ ഒരു മിഗ് ഫൈറ്റര്‍ പൈലറ്റിനെ കണ്ടെത്തി, മുനീര്‍ റെഡ്ഫ എന്ന ക്രിസ്ത്യാനിയായിരുന്നു ആ പൈലറ്റ്. താന്‍ ക്രിസ്ത്യാനിയാണെന്ന കാരണത്താലാണ് തനിക്ക് പ്രമോഷനുകള്‍ നിഷേധിക്കുന്നതെന്നായിരുന്നു മുനീര്‍ റെഡ്ഫ വിശ്വസിച്ചിരുന്നത്. അതുപോലെ തന്നെ കുര്‍ദ്ദുകളുടെ മേലുള്ള ആക്രമത്തിലും റെഡ്ഫ അസ്വസ്ഥനായിരുന്നു.
ചാരസുന്ദരി ഇല്ലാതെ എന്ത് ഓപ്പറേഷന്‍
മുനീര്‍ റെഡ്ഫ എന്ന ഇറാക്കി പൈലറ്റിനെ വലയിലാക്കാന്‍ ഒരു സുന്ദരിയെ നിയോഗിക്കുകയാണ് അടുത്തതായി മൊസാദ് ചെയ്തത്. ഒരു പാര്‍ട്ടിയില്‍ വച്ച് ഇരുവരും തമ്മില്‍ കാണുകയും, ചാര സുന്ദരിയുടെ തന്ത്രങ്ങളില്‍ പൈലറ്റ് അറിയാതെ ലാന്റ് ചെയ്യുകയും ചെയ്തു. പതിയെ പൈലറ്റ് തന്റെ വിഷമങ്ങള്‍ അവളുമായി പങ്കുവച്ചു, ഇതോടെ മൊസാദിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു. പിന്നീട് ഓപ്പറേഷന്‍ ടോപ് ഗിയറിലാണ് മുന്നോട്ട് നീങ്ങിയത്. ഒരു ദശലക്ഷം അമേരിക്കന്‍ ഡോളറും ഇസ്രയേലി പൗരത്വവുമായിരുന്നു പ്രതിഫലമായി മുനീര്‍ റെഡ്ഫയ്ക്ക് ഇസ്രായേല്‍ ഓഫര്‍ ചെയ്തത്. ഇതിന് പുറമേ അദ്ദേഹത്തിന്റെ കുടുംബത്തെ ഇറാക്കി നിന്നും സുരക്ഷിതമായി പുറത്തെത്തിക്കാനും പദ്ധതി തയ്യാറാക്കി.
ഓപ്പറേഷന്‍ ഡയമണ്ട് എന്ന് ഈ പദ്ധതിക്ക് പേര് വരുന്നത് ഈ ഘട്ടത്തിലാണ് ഡയമണ്ട് എന്ന കോഡിലാണ് മുനീര്‍ റെഡ്ഫയെ മൊസാദ് വിളിച്ചിരുന്നത്. പൈലറ്റിന്റെ കുടുംബത്തെ വിനോദയാത്രയ്‌ക്കെന്ന പേരില്‍ ഇറാക്കില്‍ നിന്നും മൊസാദ് ചാരന്‍മാര്‍ പുറത്തെത്തിച്ചു. 1966 ഓഗസ്റ്റ് 16 കാത്തിരുന്ന ദിവസം
പതിവ് പരിശീലനപറക്കലിനു വേണ്ടി ഇറാക്കില്‍ നിന്നും പറന്നുയര്‍ന്ന മുനീര്‍ റെഡ്ഫ പറത്തിയ വിമാനം ഞൊടിയിടയില്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി പറന്നു. ഇറാക്കിന്‍െറ അതിര്‍ത്തി കടന്നു ജോര്‍ദ്ദാനിലൂടെ വിമാനം കുതിച്ച് പാഞ്ഞപ്പോഴേക്കും ആ രാജ്യത്തിലെ യുദ്ധവിമാനങ്ങള്‍ പരിശോധനയ്ക്കായി ഉയര്‍ന്നുപൊങ്ങി. എന്നാല്‍ പിന്നാലെ എത്തും മുന്‍പേ മുനീര്‍ റെഡ്ഫ മിഗിനെ ഇസ്രായേലിന്റെ അതിര്‍ത്തി കടന്നു. അവിടെ രണ്ട് ഇസ്രായേലി മിറാഷുകള്‍ മുനീര്‍ റെഡ്ഫയെ കാത്തിരിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു മിഗ് വിമാനത്തിന് രണ്ട് മിറാഷുകള്‍ അകമ്ബടിയേകി തെക്കന്‍ ഇസ്രയേലിലെ ഹാസര്‍ മിലിട്ടറി എയര്‍ഫോഴ്സ് ബേസിനെ ലക്ഷ്യമാക്കി അവപറന്നു. അടിച്ചുമാറ്റിയ യുദ്ധവിമാനത്തെ അറബ് യുദ്ധത്തില്‍ ഇസ്രായേല്‍ ഉപയോഗിച്ചു. പിന്നീട് ഈ വിമാനം അമേരിക്കയ്ക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.