ഡൽഹി – കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,000; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ

തിരുവനന്തപുരം: യാത്രക്കാരെ ചൂഷണം ചെയ്ത് വിമാന കമ്പനികൾ. ഇൻഡിഗോ വിമാനത്തിലെ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. എയർ ഇന്ത്യാ ടിക്കറ്റ് നിരക്ക് അറുപതിനായിരം തൊട്ടു. എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് അരലക്ഷത്തിന് അടുത്തു.
ഡൽഹി-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് 45,000 രൂപയായി ഉയർത്തി. ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയാക്കി ഉയർത്തി.
ഇന്ന് ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളൊന്നും തന്നെ ഇല്ല. നാളെ (ശനിയാഴ്ച) രണ്ട് സർവീസുകളുണ്ട്. എയർ ഇന്ത്യയുടെ സർവീസിന് 62,000 രൂപയാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് 45,000 രൂപയാണ്. ഇന്ന് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുണ്ട്. 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
സമാന രീതിയിൽ തന്നെ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയിൽ അധികമായി വർധിപ്പിച്ചിട്ടുണ്ട്.
ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് ഇൻഡിഗോയ്ക്ക് തിരിച്ചടിയാകുന്നതെന്നാണ് സൂചന. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന ചട്ടം നവംബർ ഒന്നു മുതലാണ് നടപ്പായത്. ചട്ടം നടപ്പാക്കുന്നതിൽ വിമാനക്കമ്പനികൾക്കുണ്ടായ വീഴ്ചകളിലേക്കാണ് പ്രതിസന്ധി വിരൽചൂണ്ടുന്നതെന്ന് പൈലറ്റുമാരുടെ സംഘടനകൾ ആരോപിച്ചു.
മൂന്നുദിവസത്തിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ള 550-ഓളം സർവീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങൾ വൈകി. കുറച്ചുദിവസംകൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത.

