ഇൻഡിഗോയ്ക്ക് ആശ്വാസം; പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിൻവലിച്ച് ഡിജിസിഎ

ന്യൂഡൽഹി: സർവീസുകൾ താറുമാറായതിനു പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിൻവലിച്ചു. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ 600-ലധികം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു. ഇതേത്തുടർന്ന് വലിയ പ്രതിസന്ധിയാണ് ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ ഉണ്ടായത്. ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്.
ഡൽഹി വിമാനത്താവളം അടക്കമുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇൻഡിഗോയുടെ സർവീസുകൾ പൂർണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഡൽഹിയിൽ മാത്രം 225-ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. സമാനമായ രീതിയിൽ രാജ്യത്തെമ്പാടും അറുന്നൂറോളം വിമാനങ്ങൾ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. പാർലമെന്റിൽ ഈ വിഷയം ചർച്ചയാകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദ്ദേശമാണ് പിൻവലിക്കപ്പെട്ടത്. ഇതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കമ്പനിക്ക് സാധിക്കും. വിമാന സർവീസുകൾ പൂർണ സ്ഥിതിയിലേക്ക് പുനഃക്രമീകരിക്കാൻ രണ്ടുദിവസം വേണ്ടിവന്നേക്കും.

