മുംബൈയ്ക്ക് മുകളിൽ വീണ്ടും കോവിഡ് കാർമേഘം; 24 മണിക്കൂറിൽ 15,166 കേസുകൾ

മുംബൈ∙ മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ 26,538 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 87 പേർക്ക് രോഗലക്ഷണങ്ങളില്ല. ചൊവ്വാഴ്ചത്തേതിലും 8072 കേസുകളുടെ വർധനയാണ്. എട്ടു മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 15,166 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മൂന്ന് മരണം സ്ഥിരീകരിച്ചു. 2020ൽ കോവിഡ് വ്യാപനം രൂക്ഷമായതിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം പ്രതിദിന കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം തരംഗം രൂക്ഷമായിരുന്ന 2021 ഏപ്രിൽ മാസത്തിൽ നാലാം തീയതി റിപ്പോർട്ട് ചെയ്ത 11,163 കേസുകളാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്നത്. സംസ്ഥാനത്ത് 144 പേർക്ക് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതിൽ നൂറും മുംബൈയിലാണ്.
രണ്ടാം തരംഗം രൂക്ഷമായി ആഞ്ഞടിച്ച മുംബൈയിൽ മറ്റൊരു കോവിഡ് കൊടുങ്കാറ്റ് ഉണ്ടാകുമെന്നാണു പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഒമിക്രോൺ കേസുകളിൽ ഏറ്റവും കൂടുതൽ മുംബൈയിലാണ്. വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 15 വരെ കർശന നിയന്ത്രണങ്ങളാണു വാണിജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ കോളജുകളെല്ലാം ഫെബ്രുവരി 15 വരെ അടച്ചിടുമെന്നു സർക്കാർ അറിയിച്ചു

