ഇന്ന് കർഷകരുടെ രാജ്യവ്യാപക വഴിതടയൽ; ജാഗ്രതയിൽ സർക്കാർ

ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകസംഘടനകൾ ശനിയാഴ്ച രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകൾ മൂന്നുമണിക്കൂർ ഉപരോധിക്കും. പ്രക്ഷോഭംനടക്കുന്ന ഡൽഹിയിൽ ഇപ്പോൾത്തന്നെ സ്തംഭനാവസ്ഥയുള്ളതിനാൽ റോഡ് ഉപരോധമില്ല. കരിമ്പുകർഷകർ വിളവെടുപ്പുതിരക്കിലായതിനാൽ ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും വഴിതടയൽ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.
വഴിതടയലിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ചനടത്തി. പ്രധാനകേന്ദ്രങ്ങളിൽ അതിസുരക്ഷ ഏർപ്പെടുത്താനാണ് കൂടിക്കാഴ്ചയിലെ തീരുമാനമെന്നറിയുന്നു. അതേസമയം, റിപ്പബ്ലിക്ദിനത്തിലെ സംഘർഷങ്ങളുടെ അനുഭവത്തിൽ അതിസുരക്ഷ ഏർപ്പെടുത്തിയതായി ഡൽഹി പോലീസ് വക്താവ് ചിന്മയ് ബിസ്വാൾ അറിയിച്ചു. കർഷകർ ഡൽഹിക്കുകടക്കാതിരിക്കാൻ അഞ്ചുതട്ടിലുള്ള സുരക്ഷാക്രമീകരണങ്ങൾ സിംഘു ഉൾപ്പെടെയുള്ള സമരകേന്ദ്രങ്ങളിൽ സജ്ജമാക്കി. സാമൂഹികമാധ്യമ അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.
റോഡുപരോധത്തിനുള്ള മാർഗരേഖ സംയുക്ത കിസാൻ മോർച്ചയും പുറത്തിറക്കി. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ ദേശീയ-സംസ്ഥാന പാതകൾമാത്രം ഉപരോധിക്കുക, സ്കൂൾ ബസുകൾ, ആംബുലൻസുകൾ, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, പോലീസുകാരോടോ സർക്കാർ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാർക്കുള്ള നിർദേശങ്ങൾ. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ സൈറൺമുഴക്കി സമരം സമാപിക്കും.
രാജാവ് ഇപ്പോൾത്തന്നെ റോഡുകളെല്ലാം അടച്ചിട്ടതിനാൽ ഡൽഹിയിൽ ഉപരോധമില്ലെന്ന് രാകേഷ് ടിക്കായത്ത് പരിഹസിച്ചു. പോലീസും സർക്കാരും റോഡുകൾ അടച്ചസ്ഥിതിക്ക് സിംഘുവിൽ �

