KSDLIVENEWS

Real news for everyone

ആദ്യം ഇറാനെ തീർക്കട്ടെ, എന്നിട്ട് ക്യൂബയിലേക്ക് കടക്കും: മുന്നിലുള്ളത് സമയപ്രശ്നം മാത്രം; ഭീഷണിയുമായി ട്രംപ്

SHARE THIS ON

വാഷിങ്ടണ്‍: ഇറാന് പിന്നാലെ മറ്റ് രാജ്യങ്ങള്‍ക്ക് നേരെയും ഉന്മൂലനഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ യുദ്ധത്തില്‍ എതിരാളികളെ തറപറ്റിക്കുകയെന്നതാണ് നിലവിലെ ലക്ഷ്യമെന്നും അത് കഴിഞ്ഞാലുടന്‍ ക്യൂബയിലേക്കുള്ള സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

‘ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം ഞങ്ങള്‍ക്ക് ആദ്യം പരിഹരിക്കേണ്ടതുണ്ട്. അത് കഴിഞ്ഞാലുടന്‍ ക്യൂബയിലേക്ക് തിരിച്ചുപോകേണ്ടതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കും. സമയത്തിന്‍റെ പ്രശ്നമുള്ളതിനാലാണത്.’ വൈറ്റ് ഹൗസില്‍ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ക്യൂബന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി അമേരിക്കന്‍ സൈന്യം ഏര്‍പ്പെടുത്തിയ ഉപരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കുന്നതിനായി ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സര്‍ക്കാര്‍ പല തവണ ശ്രമങ്ങള്‍ നടത്തിയിരുന്നു. ക്യൂബയിലേക്കുള്ള പ്രധാന എണ്ണ വിതരണക്കാരനായ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷം ഇന്ധനവിതരണം പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. ജനുവരി 9ന് ശേഷം പ്രദേശത്തേക്ക് എണ്ണ ഇറക്കുമതിയുണ്ടായിരുന്നില്ല. രാജ്യത്തേക്കുള്ള വ്യോമപാതകള്‍ അടച്ചതോടെ ദീര്‍ഘകാല സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തിരുന്നു.

ഇസ്രായേലുമായി ചേര്‍ന്ന യുഎസ് നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്ന നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ ആക്രമണ-പ്രത്യാക്രമണങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ആക്രമണത്തിന് തിരിച്ചടിയായി തെല്‍ അവിവിലും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക ക്യാമ്പുകള്‍ക്ക് നേരെയും വ്യാപക മിസൈലാക്രമണം നടത്തിയിരുന്നു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും ഇല്ലാതാക്കുന്നതിനായി മാസങ്ങളോളം യുദ്ധം ചെയ്യാന്‍ തങ്ങളൊരുക്കമാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

പിന്നാലെ, കഴിഞ്ഞ ദിവസം ഇന്ത്യന്‍ തീരത്ത് നിന്ന് മടങ്ങുകയായിരുന്ന ഇറാനിയന്‍ കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് വെച്ച് യുഎസ് മുക്കിയതോടെ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്. ഇറാനില്‍ നിന്ന് 2000 മൈല്‍ ദൂരെ വെച്ചുള്ള ആക്രമണം കൊടുംക്രൂരതയാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!