KSDLIVENEWS

Real news for everyone

അമിത വേഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ; കസ്റ്റഡിയിലെടുത്തത് റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയവേ

SHARE THIS ON

കൊച്ചി: അങ്കമാലിയിൽ കോളജ് വിദ്യാർഥി ജാസ്‍ലിയ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതി ഡോ. സിറിയക് പി. ജോർജ് കസ്റ്റഡിയിൽ. വാഗമൺ പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. വാഗമണില്‍ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയവെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. അപകടം നടന്ന് ഏഴുദിവസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലായത്.

സിറിയകിന്റെ പിതാവിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. അങ്കമാലി പൊലീസാണ് സിറിയകിന്റെ പിതാവ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിറിയക് ഒളിവില്‍ പോയ സ്ഥലത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടമുണ്ടായത്. 19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്‌ലിയ ജോൺസൺ പാർട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽ പെടുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. പ്രതിയെ പിടികൂടാന്‍ വൈകിയതിനെതിരെ ജാസ്‌ലിയയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

എന്നാല്‍ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആലുവ റൂറൽ എസ്പിയുടെ വിശദീകരണം. അതിനിടെ സിറിയക് കോട്ടയം സെക്ഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതി പിടിയിലായത്.

error: Content is protected !!