KSDLIVENEWS

Real news for everyone

വിമർശനത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി സജി ചെറിയാൻ; പ്രസംഗത്തിനിടെ കൂകി വിളിച്ചയാളെ അറസ്റ്റ് ചെയ്തു

SHARE THIS ON

ആലപ്പുഴ∙ വിമർശനത്തിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. സർക്കാർ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും പിണറായി സർക്കാർ വലിയ മാർഗമാണ് വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. പൂട്ടാൻ പോയ സ്കൂളുകൾ ഓരോന്നായി കുട്ടികളുടെ എണ്ണം വർധിപ്പിച്ച് മികച്ച നിലയിലേക്ക് മാറ്റിയെന്നതാണ് എട്ടുവർഷത്തെ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടം. 11 ലക്ഷം കുട്ടികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരികെ വന്നത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡായ ‘മികവി’ന്റെ സംസ്ഥാനതല ഉദ്ഘാടനം അമ്പലപ്പുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി പറഞ്ഞതുപോലെ വിദ്യാഭ്യാസം എഴുതാനും വായിക്കാനും മാത്രമുള്ള യോഗ്യതായി കരുതേണ്ട. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്താണ് വിദ്യാഭ്യാസം. പരീക്ഷയ്ക്ക് തോൽക്കുന്നവർ മോശക്കാരല്ലെന്നും മന്ത്രി പറഞ്ഞു. 
മന്ത്രിയുടെ പ്രസംഗത്തിനിടെ സദസിൽനിന്ന് കൂവിയ ആളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. മദ്യപിച്ചെത്തിയ ആളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് വിട്ടയച്ചു.

പത്താംക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു. എസ്എസ്എൽസിക്ക് 99.99 % ആണ് വിജയമെന്നും ആരെയെങ്കിലും തോൽപ്പിച്ചാൽ രാഷ്ട്രീയപ്പാർട്ടികൾ പ്രതിഷേധിക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. സജി ചെറിയാന്റെ പരാമർശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തുകയും വിമർശനം വസ്തുതാവിരുദ്ധമാണെന്ന് വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു.

കെപിസിസി പ്രസിഡന്റ് ജി.സുധാകരനുനേരെ കൂടോത്രം നടന്നുവെന്ന വിവാദത്തെയും മന്ത്രി പരിഹസിച്ചു. കൂടോത്രം വരെ സഞ്ചരിക്കുന്നതും കൂടോത്രത്തിലൂടെ തല പോകുമെന്ന്  കരുതുന്നവരുടെയും കാലമാണിെതന്നുമാണ് മന്ത്രി പറഞ്ഞത്. തന്റെ വീട്ടിലും ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. ശാസ്ത്രത്തിൽ അധിഷ്ഠിതമാണ് വിദ്യാഭ്യാസമെന്നും ശാസ്ത്രത്തെ ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ADVERTISEMENT

ഹേമ കമ്മിഷൻ റിപ്പോർട്ട് വിഷയത്തിലും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോർട്ട് നിയമപരമായി പഠിച്ചിട്ട് പുറത്ത് വിടാൻ പറ്റുന്നതു പുറത്തു വിടും. റിപ്പോർട്ടിൽ ആരെയും പേരു പറഞ്ഞു പരാമർശിച്ചിട്ടില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സിനിമ കോൺക്ലേവ് നടത്തും. സിനിമ മേഖലയിലെ കള്ളപ്പണ വിഷയം തന്റെ വകുപ്പിൽപെട്ട കാര്യമല്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!