ജില്ലയിലെ സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറക്കൽ; റവന്യൂ, ആർ.ടി.ഒ, എൻഫോഴ്സ്മെന്റ് ടീം സംയുക്ത പരിശോധന

കാസർകോട്: ജില്ലയിലെ സ്കൂൾ വാഹനങ്ങൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിൽ റവന്യൂ, ആർ.ടി.ഒ, എൻഫോഴ്സ്മെന്റ് ടീം സംയുക്ത പരിശോധന നടത്തി. കാസർകോട് താലൂക്കിൽ ആർ.ഡി.ഒ അതുൽ എസ്.നാഥിന്റെ നേതൃത്വത്തിലും ഹോസ്ദുർഗ് താലൂക്കിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടത്തിയത്. ഹോസ്ദുർഗ് താലൂക്കിൽ 16 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു. ഒരെണ്ണം പരിധിയിൽ അധികം കുട്ടികളെ കയറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് 1500 രൂപ പിഴ ഈടാക്കി. ജോ. ആർ.ടി.ഒ ബിജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സാജു ഫ്രാൻസിസ്, ജയൻ, എ.എം.വി.ഐമാരായ സി.വി. ജിജോ വിജയ്, സുധീഷ്, പി.വി. വിജേഷ്, വിനീത് എന്നിവർ പങ്കെടുത്തു. കാസർകോട് താലൂക്കിൽ 12 വാഹനങ്ങൾ പരിശോധിച്ചു. എട്ടെണ്ണം പരിധിയിലധികം കുട്ടികളെ കയറ്റിയതായി കണ്ടെത്തി. 9500 രൂപ പിഴ ഈടാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ചന്ദ്ര കുമാർ, എ.എം.വി.ഐ എം. പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.

