ദേശീയപാതയിൽ വേഗത്തിൽ വാഹനമോടിക്കുന്നവർ ഒന്ന് ശ്രദ്ധിക്കണെ: ഒളിഞ്ഞിരിക്കും അപകടം; പൊയിനാച്ചി മുതൽ മാവുങ്കാൽ വരെ ഉയരവ്യത്യാസം

പെരിയ: ദേശീയപാതയിൽ ചട്ടഞ്ചാലിനും മാവുങ്കാലിനുമിടയിൽ നിർമാണം പൂർത്തിയായ ഭാഗങ്ങളിലൂടെ വേഗത്തിൽ വാഹനമോടിക്കുന്നവർ ഒന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും..! പാതയിൽ പല സ്ഥലങ്ങളിലും വാഹനത്തിന്റെ നിയന്ത്രണം തന്നെ നഷ്ടപ്പെടാനിടയാക്കുന്ന നിലയിൽ അപകടം പതിയിരിപ്പുണ്ട്.! ടാറിങ് പൂർത്തിയായ ശേഷം ഉയരത്തിലുണ്ടായ വ്യത്യാസമാണ് ഇവിടങ്ങളിൽ ‘വില്ലനാ’കുന്നത്. വേഗത്തിൽ വരുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇതു ധാരാളം.
മറ്റു വാഹനങ്ങളും ശ്രദ്ധിച്ചില്ലെങ്കിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിനു കാരണമാകും വിധത്തിലാണ് ഇവിടങ്ങളിൽ റോഡ് ഉയർന്നു നിൽക്കുന്നത്. ചട്ടഞ്ചാൽ മുതൽ മാവുങ്കാൽ വരെ 9 സ്ഥലങ്ങളിലാണ് ഇത്തരത്തിൽ ‘അപകടക്കെണി’യുള്ളത്. ചട്ടഞ്ചാലിൽ തെക്കിൽപറമ്പ ജിയുപി സ്കൂൾ കവാടത്തിനു സമീപത്തും പൊയിനാച്ചി ടൗണിൽ രണ്ടിടങ്ങളിലും പെരിയാട്ടടുക്കത്തിനു സമീപവും ഈ ‘കെണി’യുണ്ട്. കുണിയയിൽ 3 സ്ഥലങ്ങളിലാണ് ഇത്തരത്തിൽ അപകടക്കുരുക്കുള്ളത്.
പെരിയ ബസാറിലെ പെട്രോൾ പമ്പിനു സമീപവും പെരിയയിൽ അടിപ്പാത അവസാനിക്കുന്ന കേരള കേന്ദ്ര സർവകലാശാലയുടെ ഭാഗത്തും മാവുങ്കാലിൽ അടിപ്പാത അവസാനിക്കുന്ന ഭാഗത്തുമാണ് ഇത്തരത്തിൽ റോഡിന്റെ ഒരു ഭാഗം ഘനം കൂടിയ നിലയിലുള്ളത്. ചില സ്ഥലങ്ങളിൽ വെള്ള വരയിട്ട് ഈ ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അടുത്തെത്തിയാൽ മാത്രം കാണുന്നതു കൊണ്ട് ഇത് ഫലപ്രദമല്ലെന്നും ആക്ഷേപമുണ്ട്. രാത്രി വാഹനമോടിക്കുന്നവർക്കാണ് പാതയിലെ അപാകത കൂടുതലും ‘ഇരുട്ടടി’യാകുന്നത്. അപകട സാധ്യത ഒഴിവാക്കാൻ ഇവിടെ മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കണമെന്നാണ് ആവശ്യം.

