ട്രംപ് അധികാരത്തിലേക്ക്; തകര്‍ന്ന് വീഴുന്നത് 132 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡ്, ഒപ്പം ഈ നേട്ടങ്ങളും സ്വന്തം

ന്യുയോർക്ക്: ലോകമെമ്ബാടുമുള്ള ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടി മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക് നടന്നടുക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ഇതുവരെ വന്ന ഫലങ്ങള്‍ ട്രംപിന്റെ കേവല ഭൂരിപക്ഷം കടന്നുവെന്നാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ട്രംപിന്റെ വോട്ട് നില 277 ആണ്.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് നിലവില്‍ 224 വോട്ടുകള്‍ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഇതോടെ ട്രംപ് യുഎസില്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. ഇതേ സമയം ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവില്‍ കടപുഴകി വീഴുന്നത് ചെറുതും വലുതുമായ ഒട്ടേറെ റെക്കോർഡുകളാണ്.
132 വർഷം മുമ്ബ് ഗ്രോവർ ക്ലീവ്ലാൻഡ് നേടിയ ഒരു റെക്കോർഡാണ് ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് മറികടക്കുന്നത്. തുടർച്ചയായി അല്ലാതെ രണ്ടാം വട്ടം സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ പ്രസിഡന്റായിരിക്കും ട്രംപ്. 1885 മുതല്‍ 1889 വരെയും 1893 മുതല്‍ 1897 വരെയും സേവനമനുഷ്ഠിച്ച ഗ്രോവർ ക്ലീവ്ലാൻഡ് യുഎസിന്റെ 22ആമത്തെയും 24ആമത്തെയും പ്രസിഡന്റായിരുന്നു.
അതുപോലെ തന്നെ ഡൊണാള്‍ഡ് ട്രംപ് 2016 തിരഞ്ഞെടുപ്പില്‍ വിജയിച്ചുകൊണ്ടാണ് ആദ്യമായി വൈറ്റ് ഹൗസിന്റെ പടി കയറിയത്. എന്നാല്‍ കഴിഞ്ഞ തവണ ജയം ഉറപ്പിച്ചിരുന്ന വേളയിലാണ് ജോ ബൈഡന് മുന്നില്‍ അവസാന നിമിഷം ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങിയത്. ഇതോടെ തുടർച്ചയായി യുഎസിനെ ഭരിക്കാമെന്ന ട്രംപിന്റെ മോഹം അസ്ഥാനത്താവുകയായിരുന്നു.
ഇത് കൂടാതെയും വേറെയും ഒട്ടേറെ നേട്ടങ്ങള്‍ ഡൊണാള്‍ഡ് ട്രംപിനെ തേടി എത്തുന്നുണ്ട് എന്നതാണ് പ്രത്യേകത. 78-ാം വയസില്‍, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കും അദ്ദേഹം. നവംബർ 20ന് 82 വയസ് തികയുന്ന ജോ ബൈഡനാണ് നിലവില്‍ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി വഹിക്കുന്നത്.
ഇത് കൂടാതെ കഴിഞ്ഞ 20 വർഷത്തിനിടെ ജനകീയ വോട്ടിലും ജയം നേടുന്ന ആദ്യത്തെ റിപ്പബ്ലിക്കൻ ആയി ട്രംപ് മാറുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. കൂടാതെ ഇത്തവണ വിജയിച്ചാല്‍ അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന യുഎസിന്റെ ചരിത്രത്തിലെ ഏക പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് മാറും. ഇത്തരം മോശം റെക്കോർഡുകള്‍ വേറെയുമുണ്ട് ട്രംപിനെ കാത്തിരിക്കുന്നത്.
നേരത്തെ രണ്ട് തവണയും സെനറ്റ് അദ്ദേഹത്തെ എല്ലാ കേസുകളിലും കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മറ്റൊരു മോശം റെക്കോർഡ് ട്രംപിനെ തേടിയെടുത്തുക നിയമപരമായ കുറ്റാരോപണം നേരിടുന്ന സമയത്ത് അധികാരത്തിലിരിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ് എന്ന നേട്ടം കൂടിയാണ്. മുൻപ് മെയ് മാസത്തില്‍ ഒരു കേസുമായി ബന്ധപ്പെട്ട ട്രംപിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. എന്നാല്‍ ശിക്ഷ വിധിക്കുക നവംബർ 26നാണ്.
നിലവില്‍ പറത്തുവന്നിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഔദ്യോഗികമല്ല എന്നതാണ് മറ്റൊരു സുപ്രധാന കാര്യം. ഇത്തരത്തില്‍ ഔദ്യോഗിക ഫലം വരാൻ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എങ്കിലും ഇതുവരെയുള്ള ട്രെൻഡ് അനുസരിച്ച് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാണ് കാര്യങ്ങള്‍ ഒക്കെയും.

