അന്ന് ആഴക്കടലിലേക്ക് ; ഇന്ന് ലോകത്തിന്റെ നെറുകയിലേക്കൊരു യാത്ര ; ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്റെ വീഡിയോ വൈറൽ

ദുബായ്: സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ഭരണാധികാരിയാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ സാഹസിക വീഡിയോകള്‍ അടിക്കടി പ്രത്യക്ഷപ്പെടാറുമുണ്ട്.
- ഉയരത്തില്‍ നിന്ന് യുഎഇയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തലകീഴായി തൂങ്ങിക്കിടന്ന് കാണുക, സ്രാവുകള്‍ക്കൊപ്പം ആഴക്കടലില്‍ നീന്തുക, ആനപ്പുറത്തേറിയുള്ള സവാരി ചെയ്യുക, മുള്ളുകമ്ബിക്കിടയിലൂടെ നുഴഞ്ഞു പുറത്തുവരിക, വിമാനത്തില്‍ നിന്ന് ചാടിയ ശേഷം വായുവില്‍ വീഴുക തുടങ്ങിയ തുടങ്ങി നെഞ്ചിടിപ്പേറ്റുന്ന സ്റ്റണ്ടുകളും അവിശ്വസനീയമായ വ്യായാമ ദിനചര്യകളും ഷേഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയില് പങ്കുവെക്കാറുണ്ട്.ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന വീഡിയോയാണ് ഹംദാന്‍ പങ്കുവെച്ചിരിക്കുന്നത്. ‘828 മീറ്റര്‍ ആവേശം’ എന്നാണ് വീഡിയോ പങ്കുവെച്ച് ഷേഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ശനിയാഴ്ച വൈകുന്നേരം പങ്കുവെച്ച വീഡിയോ മിനിറ്റുകള്‍ക്കകം ഒരു ലക്ഷത്തോളം ആളുകളാണ് കണ്ടത്. ബുര്‍ജിന്റെ ഏറ്റവും മുകളിലെത്തിയ അദ്ദേഹം 828 മീറ്റര്‍ മുകളില്‍ നിന്ന് ദുബായ് നഗരത്തിന്റെ സൗന്ദര്യം മുഴുവനും ദൃശ്യമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.
നേരത്തെ സുഹൃത്തുക്കളോടൊപ്പം ആഴക്കടലില്‍ നീന്തുകയും മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന ഷേഖ് ഹംദാന്റെ വീഡിയോയും വൈറലായിരുന്നു. അദ്ദേഹം ആഴക്കടലില്‍ നീന്തിത്തുടിക്കുന്നതും വലിയ മത്സ്യങ്ങള്‍ പിടിച്ചുനില്‍ക്കുന്നതുമായ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

