കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടിയാകുന്നു; വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന നടത്തി

കാസർകോട്: കാൽനട യാത്ര പോലും ദുരിതമാകുന്ന കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയാകുന്നു. ഇതിന്റെ മുന്നോടിയായി നഗരസഭാധ്യക്ഷൻ വി.എം.മുനീറിന്റെ നേതൃത്വത്തിൽ ആനബാഗിലു റോഡ് മുതൽ പള്ളം ട്രാഫിക് ജംക‍്ഷൻ വരെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന നടത്തി.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ പള്ളം ട്രാഫിക് ജംക‍്ഷൻ വരെയാണ് ഏറെ ഗതാഗത കുരുക്കു ഉണ്ടാകുന്നത്. ഇതു പരിഹരിക്കണമെന്നു കലക്ടർ അധ്യക്ഷനായ റോഡ് സുരക്ഷാ കമ്മിറ്റിയോഗം നിർദേശിച്ചിരുന്നു. നഗരസഭാതലത്തിലുള്ള ട്രാഫിക് റെഗുലേറ്ററിങ് കമ്മിറ്റി യോഗം ചേർന്നാണു ഇതേക്കുറിച്ച് പഠിക്കാനും തുടർനടപടി സ്വീകരിക്കാനുമായി പരിശോധന നടത്താൻ തീരുമാനിച്ചത്.
നഗരത്തിലെ ചില ഓട്ടോറിക്ഷ സ്റ്റാൻഡുകൾ മാറ്റുന്നതോടൊപ്പം വാഹനം പാർക്കിങിനു ആവശ്യമായ സൗകര്യം കണ്ടെത്തും. ചില ബഹുനില കെട്ടിടങ്ങളിൽ ചേർന്നു വാഹന പാർക്കിങിനുള്ള സൗകര്യം ഉണ്ടെങ്കിലും പല കെട്ടിടുടമകളും ഈ ഭാഗം വ്യാപാരങ്ങൾക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. നഗരത്തിൽ ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ പാർക്കിങിനായി ആവശ്യപ്പെടും. ആവശ്യമാണെങ്കിൽ തുക നൽകിയുള്ള പാർക്കിങ് സൗകര്യം കൂടി ഏർപ്പെടുത്തും.

