പാലക്കാട്ട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു

പാലക്കാട്: പൂളക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകൻ ആമിലിനെ കൊലപ്പെടുത്തിയത്. കുളിമുറിയിൽവെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നൽകിയ വിവരം. മൂന്നുമാസം ഗർഭിണിയാണ് ഷാഹിദ.
തൊട്ടടുത്ത വീട്ടിൽനിന്ന് നമ്പർ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതകത്തിനു ശേഷം ജനമൈത്രി പോലീസിനെ വിവരം അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയിൽ കിടന്നിരുന്ന ഷാഹിദയുടെ ഭർത്താവു പോലും വിവരം അറിയുന്നത്. ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം. ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാൻ ദമ്പതികൾക്കുള്ളത്. ഇതിൽ മൂന്നാമത്തെയാളാണ് ആമിൽ. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്.പി. ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

