യൂത്ത്‌ലീഗ് പണപ്പിരിവില്‍ വഴിത്തിരിവ്; കഠുവ കേസിന് കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക

കോഴിക്കോട്: കഠുവ കേസിൽ കുടുംബത്തിന് നിയമസഹായവും പരിരക്ഷയും നൽകുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട ആരോപണം വഴിത്തിരിവിലേക്ക്. കേരളത്തിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചു.
കഠുവ അഭിഭാഷകർക്ക് 9,35,000 രൂപ നൽകിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികൾ വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. എന്നാൽ പണം നൽകിയെന്ന് പറയുന്ന അഭിഭാഷകനായ മുബീൻ ഫറൂഖിക്ക് കേസ് നടത്തിപ്പിൽ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് പറഞ്ഞു.
കേസ് പൂർണ്ണമായും താൻ സൗജന്യമായിട്ടാണ് നടത്തുന്നത്. കേരളത്തിൽ നിന്ന് യാതൊരു പണം ലഭിച്ചിട്ടില്ല. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക സിങ് പറഞ്ഞു.
കഠുവ കേസിലെ പെൺകുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകർക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നൽകിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. മുബീൻ ഫാറൂഖിയാണ് കോടതികളിൽ കേസ് കോർഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മുബീൻ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്.

