ഇരിയ സത്യസായി ഗ്രാമത്തിലെ 22 കുടുംബങ്ങൾക്ക് വീണ്ടും പട്ടയം; സായിഗ്രാമത്തിലെ പട്ടയ വിവാദം അവസാനിJioച്ചു

ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ പട്ടയ വിതരണം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞങ്ങാട് ∙ ഇരിയ സത്യസായി ഗ്രാമത്തിലെ 22 കുടുംബങ്ങൾക്ക് സർക്കാർ വീണ്ടും പട്ടയം നൽകി. സർക്കാർ അനുവദിച്ച ഭൂമിയിൽ അല്ല ട്രസ്റ്റ് വീട് പണിതതെന്നും അതിനാലാണ് വീണ്ടും പട്ടയം നൽകുന്നതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സത്യസായി ഓർഫനേജ് ട്രസ്റ്റ് ഇരിയ കാട്ടുമാടത്ത് 45 വീടുകളാണ് നിർമിച്ചത്. ഇതിൽ 22 വീടുകളുടെ താക്കോൽ ദാനവും പട്ടയ വിതരണവും 4 വർഷം മുൻപ് നടത്തിയിരുന്നു. ഇതിനിടെ ട്രസ്റ്റ് നിർമിച്ചു നൽകിയ വീടുകളിൽ 23 എണ്ണം ഒഴിഞ്ഞു കിടക്കുന്നത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ നൽകിയ ഭൂമിയിൽ അല്ല ട്രസ്റ്റ് വീട് നിർമിച്ചതെന്ന വിവരം കലക്ടർ പുറത്തു വിട്ടത്. റവന്യു ഉദ്യോഗസ്ഥർ കൃത്യമായി അളന്നു നൽകിയ ഭൂമിയിലാണ് വീട് നിർമിച്ചതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു. നിലവിലെ പട്ടയം റദ്ദാക്കിയ ശേഷമാണ് പുതിയ പട്ടയം നൽകിയത്.

