ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 150 പേരെ കാണാതായി, അളകനന്ദ നദിയിലെ ഡാം തകര്‍ന്നു

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നു. ചമോലി ജില്ലയിലുണ്ടായ മിന്നൽപ്രളയത്തിൽ 100-150 പേരെ കാണാതായിട്ടുള്ളതായി കരുതുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പറഞ്ഞു. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. തപോവൻ റെയ്നി എന്ന പ്രദേശത്താണ് സംഭവം. ഇതേത്തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂർണമായും തകരുകയും ധോളിഗംഗാ നദിയിൽ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഐ.ടി.ബി.പിയുടെ രണ്ടു സംഘവും മൂന്ന് എൻ.ഡി.ആർ.എഫ്. സംഘങ്ങളും പ്രദേശത്ത് എത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ മൂന്ന് എൻ.ഡി.ആർ.എഫ്. സംഘങ്ങൾ കൂടിയെത്തും. സംസ്ഥാന ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ടെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പുരോഗമിക്കുകയാണ്.
ഏത് സമയത്തും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണ് ജോഷിമഠ്. വലിയ മഞ്ഞുമല പൂർണമായും ഇടിഞ്ഞു വീഴുകയായിരുന്നു. ഋഷിഗംഗ പ്രോജക്ടിനും കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

