ആദ്യ സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകി കോൺഗ്രസ്; രാഹുൽ വയനാട്ടിൽ തന്നെയെന്ന് സൂചന

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാനുള്ള കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർണായക യോഗം അവസാനിച്ചു. വ്യാഴാഴ്ച വൈകീട്ട് എ.ഐ.സി.സി ആസ്ഥാനത്ത് വച്ചായിരുന്നു യോഗം. കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ചെയർപേഴ്സൺ സോണിയാ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ഭാരജ് ജോഡോ ന്യായ് യാത്രയിലുള്ള രാഹുല്‍ ഓണ്‍ലൈനായിട്ടാണ് യോഗത്തില്‍ പങ്കെടുത്തത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് കമ്മിറ്റി അംഗീകാരം നല്‍കി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ ഇത്തവണയും മത്സരിക്കുമെന്നാണ് യോഗത്തിന് ശേഷം കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്ഥാനാര്‍ഥി പട്ടിക വെള്ളിയാഴ്ച പുറത്തിറങ്ങിയേക്കും. ഉത്തര്‍പ്രദേശിലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ചുള്ള ചര്‍ച്ചയിലേ രാഹുല്‍ കഴിഞ്ഞ തവണത്തെ പോലെ അമേഠിയിലുംകൂടി മത്സരിക്കുമോ എന്നറിയാന്‍ സാധിക്കുകയുള്ളൂ. പത്ത് സംസ്ഥാനങ്ങളിലായി 60 സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപട്ടിക തയ്യാറായിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഡല്‍ഹി, ചത്തിസ്ഗഢ്, കര്‍ണാടക, തെലങ്കാന, കേരള, ലക്ഷദ്വീപ്, മേഘാലയ, കേരള, ത്രിപുര, സിക്കിം, മണിപുര്‍ എന്നീ സംസ്ഥാനങ്ങളാണ് ആദ്യഘട്ടത്തിൽ പരിഗണനയിൽ. കേരളത്തിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

