ആദ്യം ഒന്നു ചരിഞ്ഞു, പിന്നെ തലകീഴായി മറിഞ്ഞു’: സംഭവിച്ചത് വിവരിച്ച് ബോട്ടിലുണ്ടായിരുന്ന യാത്രക്കാരനായ ദൃസാക്ഷി
താനൂർ∙ ഒട്ടുംപുറം തൂവൽതീരത്ത് അപകടത്തിൽപ്പെട്ട ബോട്ടിൽ 40–50 യാത്രക്കാരുണ്ടായിരുന്നുവെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട താനൂർ സ്വദേശിയായ ഷഫീഖ്. രാത്രി ഏഴു മണിയോടെയാണ് അവസാന ട്രിപ്പിനായി ബോട്ട് എടുത്തതെന്ന് ഷഫീഖ് വെളിപ്പെടുത്തി. കരയിൽനിന്ന് അര കിലോമീറ്ററോളം പോയപ്പോഴാണ് ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞത്. ഇതോടെ ബോട്ടിലുണ്ടായിരുന്നവർ ആ വശത്തേക്ക് നീങ്ങിപ്പോയി. അവിടെ ഭാരമേറിയതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് ഷഫീഖ് പറഞ്ഞു. ബോട്ടിൽ ഒട്ടേറെ കുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ മിക്കവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും ഷഫീഖ് വെളിപ്പെടുത്തി. വള്ളംകളി നടക്കാറുള്ള സ്ഥലത്താണ് ബോട്ട് തലകീഴായി മറിഞ്ഞത്. അവിടെ നല്ല ആഴമുണ്ടെന്നും ഷഫീഖ് പറഞ്ഞു. രണ്ടു നിലയുള്ള ബോട്ട് തലകീഴായി മറിഞ്ഞിട്ടും പൂർണമായും മുങ്ങിയെന്ന് ഷഫീഖ് പറഞ്ഞു. അപകടത്തിനു പിന്നാലെ മനോരമ ന്യൂസ് പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് ഷഫീഖ് അപകടത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്.
ബോട്ടിൽ കുടുങ്ങിപ്പോയവരിൽ കൂടുതൽ പേരും കുട്ടികളാണ്. അവർക്ക് അധികനേരം ശ്വാസം പിടിച്ചു കിടക്കാൻ പറ്റാത്തതും പ്രശ്നമാണ്. രക്ഷപ്പെടുത്തിയ കുട്ടികൾ പോലും ശരിക്ക് വെള്ളം കുടിച്ച അവസ്ഥയിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബഹളം വച്ചതോടെയാണ് പുറത്തുള്ളവർ അപകട വിവരമറിഞ്ഞത്. പുഴയ്ക്ക് വീതി കൂടുതലായതിനാൽ പുറത്തുള്ളവർക്ക് എത്താൻ ബുദ്ധിമുട്ടായിരുന്നു. ലൈഫ് ജാക്കറ്റുകളൊക്കെ കുറവായിരുന്നു. ബോട്ടിലുണ്ടായിരുന്ന കുട്ടികളിൽ അധികം പേരും ജാക്കറ്റ് ധരിച്ചിരുന്നില്ല.