KSDLIVENEWS

Real news for everyone

പതറി പാകിസ്താന്‍: ഇന്ത്യ പിന്മാറിയാല്‍ തിരിച്ചടിക്കാനില്ലെന്ന് പാക് പ്രതിരോധമന്ത്രി

SHARE THIS ON

ഇസ്‌ലാമാബാദ്: ഇന്ത്യ സൈനിക നടപടി അവസാനിപ്പിച്ചാല്‍ ആക്രമണം നിര്‍ത്താമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ പിന്മാറിയാല്‍ തങ്ങള്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്ത്യയ്‌ക്കെതിരെ ശത്രുതാപരമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ഞങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കും. ഇന്ത്യ പിന്മാറുകയാണെങ്കില്‍ ഞങ്ങള്‍ ഉറപ്പായും സംഘര്‍ഷം ഒഴിവാക്കും’, ഖ്വാജ ആസിഫ് ബ്ലൂംബെര്‍ഗ് ടിവിയോട് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഇതുവരെ 70 പാകിസ്താന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പതുഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈനിക നടപടി. 60-ലേറെ ഭീകരര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്താനിലെ ലഷ്‌കര്‍-ഇ- തൊയ്ബ, ജെയ്ഷ്-ഇ- മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ആക്രമണം നടത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു വ്യോമ- കര- നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ജെയ്ഷ്-ഇ- മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ ‘മര്‍ക്കസ് സുബഹാനള്ളാ’, ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്കെയിലെ ‘മര്‍ക്കസ് തൊയ്ബ’, ജെയ്ഷെ കേന്ദ്രങ്ങളായ തെഹ്റ കലാനിലെ സര്‍ജാല്‍, കോട്ലിയിലെ ‘മര്‍ക്കസ് അബ്ബാസ്’, മുസാഫറാബാദിലെ ‘സൈദുനാ ബിലാല്‍ ക്യാമ്പ്’, ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ ‘മര്‍ക്കസ് അഹ്ലെ ഹാദിത്’, മുസാഫറാബാദിലെ ‘ഷവായ് നള്ളാ ക്യാമ്പ്’, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!