ടാറ്റാ കോവിഡ് ആശുപത്രി; ഇതുവരെ ചികിത്സ തേടിയത് 1743 പേർ, 80 ഓക്‌സിജൻ ബെഡുകൾ, 8 വെന്റിലേറ്ററുകൾ

ചട്ടഞ്ചാൽ ∙ തെക്കിലെ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയിൽ ഇതുവരെ ചികിത്സ തേടിയെത്തിയത് 1743 കോവിഡ് ബാധിതർ. നിലവിൽ ചികിത്സയിലുള്ളത് 100 പേരാണ്. കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിൽ ഗുരുതര കോവിഡ് ബാധിതർക്ക് ഏറെ ഗുണകരമാണ് ആശുപത്രി. കോവിഡിന്റെ ആദ്യഘട്ടത്തിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിൽ സംസ്ഥാന സർക്കാർ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് നിർമിച്ച് നൽകിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സെപ്റ്റംബർ 9നാണു സർക്കാരിനു കൈമാറിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോവിഡ് ആശുപത്രിയിൽ പുതിയതായി 191 തസ്തികകൾ അനുവദിച്ചതിൽ 175 ജീവനക്കാരാണ് ഇവിടെയുള്ളത്. ആദ്യ ഘട്ടത്തിൽ ആശുപത്രി സിഎഫ്എൽടിസി ആയിരുന്നു. ഏപ്രിലിൽ ഐസിയു സംവിധാനം ഏർപ്പെടുത്തിയ ആശുപത്രി, കോവിഡ് ബാധിതരിൽ സി വിഭാഗക്കാരെ പരിചരിക്കുന്ന റഫറൽ സെന്ററാക്കി. 80 ഓക്‌സിജൻ ബെഡുകൾ, 8 വെന്റിലേറ്ററുകൾ എന്നീ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 3 മേഖലകളായി തിരിച്ച ആശുപത്രിയിൽ ഒന്ന്, രണ്ട് സോണുകൾ രോഗികൾക്കായും മൂന്നാം സോൺ ഓഫിസ് സോണായും പ്രവർത്തിക്കുന്നു. 128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകൾ) 200 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയർ ഫീറ്റിലാണ് ആശുപത്രി നിർമിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിലവിൽ ലാബ് സൗകര്യം, എക്‌സ് റേ, ഇസിജി ഉൾപ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളുമുണ്ടെന്നു ആർഎംഒ ഡോ. കെ.ശരണ്യ പറഞ്ഞു.

