കോവിഡിനെ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തി ട്രംപ്; നടപടിയുമായി ഫെയ്സ്ബുക്കും ട്വിറ്ററും

വാഷിങ്ടൺ: കോവിഡ്-19 നെ നിസാരവത്കരിച്ചു കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റുകൾക്കെതിരെ ഫെയ്സ്ബുക്കിന്റെയും ട്വിറ്ററിന്റെയും നടപടി. കോവിഡിനെ സാധാരണ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തിയായിരുന്നു ചൊവ്വാഴ്ച ട്രംപിന്റെ ഫെയ്ബുക്ക്, ട്വിറ്റർ പോസ്റ്റുകൾ. തെറ്റിദ്ധാരണാജനകമായ വിവരം പങ്കുവെച്ചതായി സൂചിപ്പിച്ചാണ് സാമൂഹികമാധ്യമങ്ങളുടെ പ്രതികരണം. ജലദോഷപ്പനി മൂലം ആയിരക്കണക്കിനാളുകൾ വർഷം തോറും മരിക്കുന്നത് പതിവാണെന്ന് ട്രംപ് ട്വീറ്റിൽ പറഞ്ഞു. നിസാരമായ രോഗത്തിന്റെ പേരിൽ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാൻ പഠിച്ചതു പോലെ കോവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റിൽ അഭിപ്രായപ്പെട്ടു. (2019-2020 കാലത്ത് ജലദോഷപ്പനി മൂലം അമേരിക്കയിൽ 22,000 പേർ മരിച്ചതായി ആരോഗ്യസ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്).
കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകുക വഴി ട്രംപിന്റെ ട്വീറ്റ് ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതായും പൊതുജനങ്ങൾക്ക് കാണാനായി മാത്രം ട്വീറ്റ് നിലനിർത്തുന്നതായും ട്രംപിന്റെ ട്വീറ്റിനൊപ്പം ട്വിറ്റർ രേഖപ്പെടുത്തി. സമാനരീതിയിലെ ട്രംപിന്റെ പോസ്റ്റ് ചൊവ്വാഴ്ച ഫെയ്സ് ബുക്ക് നീക്കം ചെയ്തിരുന്നു. നീക്കം ചെയ്യപ്പെടുന്നതിന് മുമ്പ് 26,000 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. കോവിഡിന്റെ ഗുരുതരാവസ്ഥ നിസാരവത്കരിക്കുന്ന വിധത്തിലാണ് ട്രംപിന്റെ പോസ്റ്റെന്നും അതിനാൽ നീക്കം ചെയ്യുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു.
നാല് ദിവസത്തെ കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി മണിക്കൂറുകൾക്ക് ശേഷമായിരുന്നു കോവിഡിനെ നിസാരവത്കരിച്ച് ട്രംപ് സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയത്. ചികിത്സ കഴിഞ്ഞെത്തിയ ട്രംപ് മാസ്ക് ഊരി മാറ്റിയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

