കർഷക സമരത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കര്‍ഷക സമരങ്ങള്‍ തുടരുന്നതിനിടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. നാളെ കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേന്ദ്രവുമായി ചര്‍ച്ചയ്ക്കില്ലെന്ന് പഞ്ചാബിലെ കര്‍ഷകരുടെ സംയുക്ത സമിതി വ്യക്തമാക്കി.കാര്‍ഷിക മേഖലയില്‍ പരിഷ്കരണം ലക്ഷ്യമിട്ട് മൂന്ന് നിയമങ്ങളാണ് കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ നൂറോളം വരുന്ന കര്‍ഷക സംഘടനകള്‍ സമരത്തിലാണ്.
പഞ്ചാബില്‍ കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സമരം ശക്തി പ്രാപിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് കര്‍ഷക സംഘടനകള്‍ക്ക് ലഭിച്ചത്.ടെലിഫോണിലൂടെയും ഇ-മെയില്‍ മുഖാന്തിരവും നാളെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്താനാണ് കര്‍ഷക സംഘടനകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. കര്‍ഷകരുടെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നില്ലെന്ന കാരണത്താലാണ് ചര്‍ച്ചക്കില്ലെന്ന് ഇവര്‍ പറയുന്നത്.

