അറ്റകുറ്റപ്പണി നടത്തി ഇന്റർലോക്ക് ചെയ്ത കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാത മണിക്കൂറുകൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞു

കാസർകോട്: അറ്റകുറ്റപ്പണി നടത്തി ഇന്റർലോക്ക് ചെയ്ത റോഡ് മണിക്കൂറുകൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞു. കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ചന്ദ്രഗിരി ജംക്ഷനും പുലിക്കുന്ന് ജംക്ഷനും മധ്യേയുള്ള ഭാഗമാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇതിനായി 16 ദിവസം അടച്ചിട്ട റോഡ് ശനിയാഴ്ച രാവിലെയാണു തുറന്നുകൊടുത്തത്. എന്നാൽ, അന്നു വൈകിട്ടോടെ ഇന്റർലോക്ക് ചിലയിടങ്ങളിൽ ഇളകിത്തുടങ്ങി. പലരും പ്രതിഷേധവുമായി രംഗത്തെത്തി. പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ പരിശോധന നടത്തി. ഇളകിയ ഇന്റർലോക്കുകൾ നന്നാക്കുമെന്ന് അധികൃതർ അറിയിച്ചു.
റോഡ് അടച്ചിട്ടതിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ജോലി തിടുക്കപ്പെട്ടു പൂർത്തിയാക്കുകയായിരുന്നെന്നും പറഞ്ഞു. ഇന്റർലോക്ക് ചെയ്ത ഭാഗം പൂർണമായും ഉറയ്ക്കും മുൻപേ ഭാരവാഹനങ്ങൾ കടന്നുപോയതും പ്രശ്നമായി. ഇളകിയ ഭാഗം ശരിയാക്കാൻ കരാറുകാരനോടു നിർദേശിച്ചിട്ടുണ്ട്. ഉറവയുള്ള പ്രദേശമായതിനാൽ കോൺക്രീറ്റ് ചെയ്യാനാണ് എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നത്. എന്നാൽ, ഫണ്ടില്ലെന്ന കാരണത്താൽ കുഴി നികത്താനുള്ള തുകയാണ് അനുവദിച്ചത്.

