PSLV- C49 വിക്ഷേപിച്ചു; കോവിഡ് പ്രതിസന്ധിക്കിടയിലെ ആദ്യ വിക്ഷേപണം
ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. – 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പി.എസ്.എൽ.വി.- സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് വിക്ഷേപിച്ചു. കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടത്തിയത്. ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗൺഡൗൺ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് -2 ബിആർ2 എന്നപേരിലും ഇത് അറിയപ്പെടും. ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒൻപത് വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. ശ്രീഹരിക്കോട്ടയിൽനിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിപി.എസ്.എൽ.വിയുടെ 51-ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്. എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.