ലോകത്തിലെ ഏറ്റവും വലിയ കൂട്ടകുഴിമാടം: ഗാസയിലെ അവശിഷ്ടങ്ങൾക്കിടയിൽ പതിനായിരത്തോളം മൃതദേഹങ്ങൾ എന്ന് റിപ്പോർട്ട്

ടെൽ അവീവ്: യുദ്ധം ബാക്കിവച്ച ഗാസയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പതിനായിരത്തോളം മൃതദേഹങ്ങൾ കൂടി കണ്ടെടുക്കാനുണ്ടെന്ന് പഠന റിപ്പോർട്ട്. കാണാതായ വ്യക്തികൾക്കായുള്ള സമിതിയുടെ അഭിപ്രായത്തിൽ ‘ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം’ ആണ് ഗാസയിലേതെന്നും പറയുന്നു. പതിനായിരത്തോളം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും, വ്യാപകമായ നാശനഷ്ടവും ആവശ്യമായ ഉപകരണങ്ങളുടെ അഭാവവും കാരണം മൃതദേഹങ്ങൾ വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2 വർഷമായി നടന്ന യുദ്ധത്തിൽ ഇതുവരെ 68,872 പേർ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഏകദേശം 1,70,677 പേർക്ക് പരുക്കേറ്റു. ഒക്ടോബർ 11 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം, 240 പേർ കൊല്ലപ്പെടുകയും 607 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 511 മൃതദേഹങ്ങൾ ഇക്കാലയളവിൽ കണ്ടെടുത്തു.

