KSDLIVENEWS

Real news for everyone

ആറ് ദിവസത്തെ അനിശ്ചിതത്വം; യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കി ഇൻഡിഗോ, തിരികെ ലഭിച്ചത് 610 കോടി രൂപ

SHARE THIS ON

ന്യുഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് ഒടുവില്‍ യാത്രക്കാർക്ക് റീഫണ്ട് നല്‍കി ഇൻഡിഗോ.

വിമാനങ്ങളുടെ പ്രവർത്തനങ്ങള്‍ ശക്തമാക്കിയതായും 610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും 3,000 ലഗേജുകള്‍ ദുരിതബാധിത യാത്രക്കാർക്ക് തിരികെ നല്‍കിയതായും സിവില്‍ ഏവിയേഷൻ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

പ്രതിദിനം 2,300 വിമാന സർവീസുകള്‍ നടത്തുന്ന ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനത്തോളം നിയന്ത്രിക്കുന്ന ഇൻഡിഗോ എയർലൈൻ ശനിയാഴ്ച 1,500ലധികം വിമാനങ്ങളുടെയും ഞായറാഴ്ച 1,650ഓളം വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചു. 138 ലക്ഷ്യസ്ഥാനങ്ങളില്‍ 135 എണ്ണത്തിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു.

റദ്ദാക്കിയതും വൈകിയതുമായ വിമാനങ്ങള്‍ക്ക് ഇൻഡിഗോ 610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും സിവില്‍ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. റദ്ദാക്കലുകള്‍ ബാധിച്ച യാത്രകള്‍ പുനഃക്രമീകരിക്കുന്നതിന് അധിക ഫീസൊന്നും ഈടാക്കില്ലെന്ന് സർക്കാർ പറഞ്ഞു. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങള്‍ എന്നിവ ഉടനടി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഈ പ്രതിസന്ധി കാരണം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ എല്ലാ ബാഗേജുകളും 48 മണിക്കൂറിനുള്ളില്‍ കണ്ടെത്തി എത്തിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. സുഗമമായ ഡെലിവറി ഉറപ്പാക്കുന്നതിന് പ്രക്രിയയിലുടനീളം യാത്രക്കാരുമായി തുടർച്ചയായ ആശയവിനിമയം നിലനിർത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,000 ബാഗേജുകള്‍ എയർലൈൻ ഇതിനകം വിജയകരമായി എത്തിച്ചു.

അതേസമയം, കൂടുതല്‍ പൈലറ്റുമാരെ ഉള്‍പ്പെടുത്തി പ്രശ്ന പരിഹാരത്തിന് തയ്യാറെടുക്കുയുകയാണ് ഇന്‍ഡിഗോ. ഫെബ്രുവരി പത്തോടെ 158 പൈലറ്റുമാരെയും അടുത്ത ഡിസംബറോടെ 742 പൈലറ്റുമാരെയും ഉള്‍പ്പെടുത്തും. ഡിജിസിഎയുടെ ഡ്യൂട്ടി ചട്ടം നേരിടാനാണ് ഇത്രയും പൈലറ്റുമാരെ ഉള്‍പ്പെടുത്താനുള്ള തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!