മിന്നൽ പ്രളയത്തിൽ 26 മൃതദേഹങ്ങൾ ലഭിച്ചു , തുരങ്കത്തിൽ കുടുങ്ങിയ 35 പേർക്കുള്ള തിരച്ചിൽ തുടരുന്നു

ന്യുഡല്‍ഹി: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 26 മൃതദേഹങ്ങള്‍ കിട്ടി. പ്രളയത്തില്‍ ആറ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി. പ്രളയത്തില്‍ 197 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. തുരങ്കത്തില്‍ കുടുങ്ങിയ 35 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മണ്ണും ചെളിയും കാരണം ഇവിടെ നിന്ന് മുന്നോട്ട് പോകാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. ഇത് സാരമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റര്‍ ആണ് തുരങ്കത്തിന്റെ നീളം. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് മണ്ണും ചെളിയും നീക്കം ചെയ്യുന്നത് തുടരുന്നു.
ശക്തമായ പ്രളയത്തില്‍ നൂറിലധികം പേര്‍ ദൂരത്തില്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എന്‍ഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി.കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ദുരന്തമുഖത്ത് സന്ദര്‍ശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

