കേജ്രിവാൾ വീണു, ന്യൂഡൽഹിയിൽ ബിജെപിക്ക് അട്ടിമറി ജയം; സിസോദിയയ്ക്കും തോൽവി

ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്കു പിന്നാലെ എഎപിക്ക് കനത്ത പ്രഹരമായി ദേശീയ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ തോൽവി. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി നേതാവ് പർവേശ് വർമയാണ് അട്ടിമറി ജയം സ്വന്തമാക്കിയത്. ജംഗ്പുര മണ്ഡലത്തിൽ എഎപി നേതാവ് മനീഷ് സിസോദിയയും തോറ്റു. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കൽകാജി മണ്ഡലത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി വിജയക്കൊടി പാറിച്ചു. ബിജെപിയുടെ രമേഷ് ബിധുരിയെയും കോൺഗ്രസിന്റെ അൽക ലാമ്പയെയുമാണ് അതിഷി പരാജയപ്പെടുത്തിയത്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിലാണ്. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.