കടുത്ത വയലൻസും ലഹരിയുമൊക്കെ നിറഞ്ഞ ഇന്നത്തെ സിനിമകൾ കലാലയങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് ചലച്ചിത്രതാരം; തുറന്ന ചർച്ചയ്ക്ക് വേദി വേണം-നവ്യാ നായർ

തിരുവനന്തപുരം: കടുത്ത വയലൻസും ലഹരിയുമൊക്കെ നിറഞ്ഞ ഇന്നത്തെ സിനിമകൾ കലാലയങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് ചലച്ചിത്രതാരം നവ്യാ നായർ. ആക്രോശവും ഉപദ്രവങ്ങളും നിറഞ്ഞ സിനിമകൾ കലാലയങ്ങളിൽ പ്രതിഫലിക്കുമ്പോൾ ജീവനുകളാണ് നഷ്ടമാകുന്നത്. പലസ്തീന്റെ കാര്യം നമ്മളിവിടെ ചർച്ചചെയ്യുന്ന പോലെ കേരളത്തിലെ കലാലയങ്ങളുടെ കാര്യവും കലോത്സവവേദികൾ സംസാരിക്കാമെന്ന് നവ്യ പറഞ്ഞു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നവ്യ. കലാലയ രാഷ്ട്രീയം വേണം. എന്നാൽ ലഹരിക്കടിമപ്പെട്ട് അക്രമങ്ങളുടെ ഭാഗമാകുമ്പോൾ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷയാണ് നശിക്കുന്നത്. മുൻപ് സിനിമയിൽ ലഹരി ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകർ വെറുക്കുന്ന സമീപനമായിരുന്നു. എന്നാൽ ഇന്ന് കഞ്ചാവിനെപ്പറ്റി പറയുമ്പോൾ തന്നെ തിയേറ്റിൽ വലിയ കൈയടിയാണ് ഉയരുന്നത്. കലാ കായിക രംഗത്ത് വിദ്യാർഥികൾ സജീവമായാൽ അവർ ദുശ്ശീലങ്ങളിലേക്ക് പോകില്ല. വിദ്യാർഥികൾ ഏതെങ്കിലും ആൾക്കാരുടെ കളിപ്പാവകളാകരുത്. യുക്തിയോടെ കാര്യങ്ങളെ നോക്കുന്ന തലമുറയുണ്ടാകണമെന്നും കലോത്സവങ്ങൾ സമൂഹത്തിന് വലിയ പ്രതീക്ഷയാണെന്നും നവ്യ പറഞ്ഞു