സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് വിമർശനം ഉയരുന്നത്.
ഇന്നലെയാണ് ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ‘‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’’– എന്നാണ് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയെ എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധിപേർ രംഗത്തെത്തുന്നുണ്ട്. എവിടെയെങ്കിലും പോയി ഇടിച്ചുകയറി നിൽക്കുന്നവരല്ല സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. റഫീക്ക് അവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തയാളാണ്. അതിന്റെ ഭാഗമായാണ് അവിടെ പോയത്. വയനാട് ഉരുള്‍പൊട്ടലിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരുമായി സഹകരിച്ചു.
മമ്മൂട്ടി അവിടെവന്നത് സ്വതന്ത്രമായി കാര്യങ്ങൾ മനസ്സിലാക്കാനാണെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടി തിരക്കിനിടയിൽ അവിടെപോയി കാര്യങ്ങൾ കണ്ട് മഹത്തായ മാതൃക ലോകത്തിനുമുന്നിൽ കാട്ടിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അവിടെ സന്ദർശിച്ചതിന് മമ്മൂട്ടിയോട് കേരളം നന്ദി രേഖപ്പെടുത്തുന്നതായും പി.രാജീവ് പറഞ്ഞു.

