ചൂട് കൂടുന്നു, കൊല്ലത്ത് ഇന്നലെ രേഖപ്പെടുത്തിയത് 40 ഡിഗ്രി സെൽഷ്യസ് ; ജാഗ്രതാ നിർദേശവുമായി കളക്ടർ

കൊല്ലം: ജില്ലയിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. ഞായറാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസാണ്. സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് കളക്ടർ അറിയിച്ചു.
പ്രധാന നിർദേശങ്ങൾ-
പകൽ 11 മുതൽ വൈകീട്ടുവരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാൻ ഇടനൽകരുത്.
ദാഹം തോന്നിയില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണം.
മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവ നിർജലീകരണമുണ്ടാക്കും. അവ പരമാവധി ഒഴിവാക്കുക.
ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തേക്കിറങ്ങുന്ന സമയത്ത് കുടയോ തൊപ്പിയോ ഉപയോഗിക്കണം.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.
ഒ.ആർ.എസ്. ലായനി, സംഭാരം, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ കുടിക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-തള്ളൽ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതൽ ഉറപ്പാക്കും. ഇവയോടുചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോടുചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും സൂക്ഷിക്കുക. വനംവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാഹാളുകളിലും കുടിവെള്ളം ഉറപ്പാക്കണം. കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.
അങ്കണവാടികളിൽ കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം പഞ്ചായത്ത് അധികൃതരും ജീവനക്കാരും ഉറപ്പാക്കണം.
കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശതയനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം.
ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ചസമയത്ത് (ഒന്നുമുതൽ മൂന്നുവരെ) സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഇതേസമയത്തു പുറത്തിറങ്ങുമ്പോൾ കുടകൾ ഉപയോഗിക്കണം.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം. 11 മുതൽ മൂന്നുവരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കാം.
യാത്ര ചെയ്യുന്നവർ ആവശ്യമായ വിശ്രമം ഉറപ്പാക്കണം, വെള്ളം കരുതണം.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവരും കഠിനമായ ജോലികളിൽ ഏർപ്പെടുന്നവരും ജോലിസമയം ക്രമീകരിക്കണം.
ഉച്ചസമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടരുത്. വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടാനും പാടില്ല. മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ലഭ്യമാക്കാം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തിയിട്ട് പോകരുത്.
ജലം പാഴാക്കാതെ ഉപയോഗിക്കണം. മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കുകയുംവേണം.
വെയിലേൽക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും വൈദ്യസഹായവും തേടണം.