കർണാടകയിൽ കനത്ത വേനൽമഴ; ബാവിക്കര തടയണയിൽ ജലനിരപ്പ് കുത്തനെ ഉയർന്നു

ബോവിക്കാനം : കാലവർഷം വൈകിയാലും ഇനി കാസർകോട് നഗരവാസികളുടെ കുടിവെള്ളം മുട്ടില്ല. ജലഅതോറിറ്റിയുടെ സ്രോതസ്സായ പയസ്വിനിപ്പുഴയിലെ ബാവിക്കര തടയണയിൽ ജലനിരപ്പ് കുത്തനെ ഉയർന്നു.സംഭരണശേഷിയുടെ 40 സെമീ വെള്ളം മാത്രമാണ് തടയണയിൽ ഇപ്പോൾ കുറവുള്ളത്. 3 മീറ്ററാണ് സംഭരണശേഷി. ഇതു ഒരാഴ്ച മുൻപു താണു 40 സെമീ വരെ എത്തിയിരുന്നു. ജലവിതരണത്തെ ഇതു ബാധിക്കുമെന്ന ആശങ്കയ്ക്കിടയിലാണ് വെള്ളം കൂടിയത്. പുഴയുടെ വൃഷ്ടിപ്രദേശമായ കർണാടകയിൽ ശക്തമായി വേനൽമഴ ലഭിച്ചതോടെയാണ് തടയണയിലേക്കു വെള്ളം ഒഴുകിയെത്തിയത്.
കാലവർഷം ഒരാഴ്ച വൈകിയാലും ഇനി പ്രശ്നമില്ലെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. അണക്കെട്ട് മുതൽ പാണ്ടിക്കണ്ടം അണക്കെട്ട് വരെയുള്ള 6 കിലോമീറ്ററും കരിച്ചേരി പുഴയിലെ കായക്കുന്ന് വരെയുള്ള ആറര കിലോമീറ്ററും വെള്ളമാണ് തടയണയിൽ കെട്ടിനിൽക്കുന്നത്. കാസർകോട് നഗരസഭയിലെ പകുതിയോളം വാർഡുകളിലും ചെങ്കള,മുളിയാർ,മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലുമായി അരലക്ഷത്തോളം വീടുകളിലാണ് ഇവിടെ നിന്നു ജലഅതോറിറ്റി പൈപ്പ് ലൈനിലൂടെ വെള്ളം നൽകുന്നത്. ദിവസം 12 ദശലക്ഷം ലീറ്റർ വെള്ളമാണ് ആവശ്യം വരുന്നത്. തടയണ നിറഞ്ഞതിനാൽ ഒരു കുറവും ഇല്ലാതെ ജലവിതരണം വരും ദിവസങ്ങളിലും തുടരും.

