തമിഴ്നാട് കടലൂരിൽ സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, പത്തോളം കുട്ടികള്‍ക്ക് പരിക്ക്, സംഭവം തമിഴ്നാട്ടില്‍

ചേന്നൈ: തമിഴ്നാട് കടലൂരില്‍ സ്കൂള്‍ വാൻ ട്രെയിനില്‍ ഇടിച്ച് മൂന്ന് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്.
തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റു. മൂന്ന് കുട്ടികളുടെയും വാൻ ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണ്.
കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാർത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ചാരുമതി, ചെഴിയൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാൻ ജീവനക്കാരൻ മറന്ന് പോയതാണ് എന്നായിരുന്നു റെയില്‍വേ വൃത്തങ്ങളുടെ ആദ്യം പ്രതികരണം. പിന്നീട് വാൻ ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയില്‍വേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ട്രെയിൻ വരുംമുൻപ് വാൻ കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. ഗേറ്റ് അടയ്ക്കാൻ വൈകിയത് വാൻ ഡ്രൈവർ നിർബന്ധിച്ചതിനാലാണെന്ന് റെയില്‍വേ അധികൃതര്‍ വാദിക്കുന്നു.
അപകടത്തില്‍ ഖേദം അറിയിച്ച റെയില്‍വേ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നല്‍കും. അപകടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും, പരിക്കേറ്റ മറ്റുള്ളവർക്ക് 50,000 രൂപയും ധനസഹായം നല്‍കും.