ആര് മൗനം പാലിച്ചാലും ജറൂസലേമിന്റെയും മസ്ജിദുല്‍ അഖ്‌സയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ

ഇസ്രയേലില്‍ തടവിലുള്ള ആറായിരം ഫലസ്തീനികളുടെ മോചനവും ലക്ഷ്യമെന്ന് ഹനിയ്യ പറഞ്ഞു. ഇസ്രയേല്‍ – ഹമാസ് ഏറ്റുമുട്ടല്‍ 9 മണിക്കൂര്‍ പിന്നിട്ടു. ഏഴിടങ്ങളിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസ് ശക്തി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുന്നൂറോളം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസ് ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ 1600-ലേറെ പേര്‍ക്ക് പരിക്കേറ്റതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, യുദ്ധത്തിന് അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡൻ പൂര്‍ണ പിന്തുണ അറിയിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. നേരത്തെ ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍
100-ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 900-ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഫലസീതിന് പൂര്‍ണ പിന്തുണയുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഫലസ്തീൻ പോരാട്ടത്തിന്റെ നിര്‍ണായക വഴിത്തിരിവാണെന്ന് ഇറാൻ പറഞ്ഞു. അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ പുതിയ മുഖമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അടിയന്തര വെടിനിര്‍ത്തലിന് യു എ ഇ അഹ്വനം ചെയ്തിട്ടുണ്ട്.