പാലാക്കഥയില്‍ വീണ്ടും ട്വിസ്റ്റ്, വികസനജാഥ മാറ്റിവെച്ച് കാപ്പന്‍

കോട്ടയം: പാലാ സീറ്റിനായി കൈയ്മെയ് മറന്നു പോരാടുന്ന മാണി സി. കാപ്പൻ മണ്ഡലത്തിൽ നടത്താനിരുന്ന വികസനവിളംബരജാഥ മാറ്റി. 10 മുതൽ 24 വരെ നടത്താനിരുന്ന ജാഥയാണ് മാറ്റിയത്. മണ്ഡലത്തിൽ ഇടതുമുന്നണി നടപ്പാക്കിയ നേട്ടങ്ങൾ വിശദീകരിക്കാനെന്ന പേരിലായിരുന്നു ജാഥ. എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു മുഖ്യലക്ഷ്യം.
എൽ.ഡി.എഫ്. സീറ്റ് ഉറപ്പു നൽകുന്നില്ലെങ്കിൽ യു.ഡി.എഫിലേക്ക് മാറാൻ ഒരുങ്ങുന്ന അദ്ദേഹത്തിന് ഇടതുസർക്കാരിന്റെ പേരിൽ ജാഥ നടത്തുന്നത് പ്രതിസന്ധിയുണ്ടാക്കും. മുന്നണി മാറിയാൽ എം.എൽ.എ.യുടെ നേട്ടമെന്ന പേരിലാകും പ്രചാരണം നടത്തേണ്ടിവരുക. ഇതോടെയാണ് ജാഥ മാറ്റാനുള്ള തീരുമാനം. 25-നുശേഷമേ ജാഥയുണ്ടാകൂവെന്നാണ് കാപ്പൻ ഇപ്പോൾ വിശദീകരിക്കുന്നത്.
പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി അദ്ദേഹം അടുത്തദിവസം കൂടിക്കാഴ്ച നടത്തും. പാലാ വിട്ടുകൊടുക്കില്ലെന്നും ഇക്കാര്യം പവാറിനെ ബോധ്യപ്പെടുത്തുമെന്നും കാപ്പൻ തിങ്കളാഴ്ച അറിയിച്ചിരുന്നു.

