ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുന്നത് തുടർച്ചയായി 15ാം തവണ; അവസാനം ലഭിച്ചത് 2023ൽ, രോഹിതിന് മോശം റെക്കോഡ്

ദുബായ്: 2023 ഏകദിന ലോകകപ്പില്‍ അഹമ്മദാബാദില്‍ ഓസ്‌ട്രേലിയയോട് ടോസ് നഷ്ടപ്പെട്ടതില്‍പ്പിന്നെ ഇന്ത്യയെ ഏകദിനത്തില്‍ ടോസ് ഭാഗ്യം കനിഞ്ഞിട്ടില്ല. അതിനുശേഷം ഇന്നത്തെ ഫൈനല്‍ ഉള്‍പ്പെടെ 15 ഏകദിനങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതിലൊന്നും ടോസ് നേടാനായില്ല. തുടര്‍ച്ചയായി 15 ഏകദിനങ്ങളില്‍ ടോസ് നഷ്ടപ്പെടുന്ന ഒരേയൊരു ടീമാണ് ഇന്ത്യ. തുടര്‍ച്ചയായി 12 തവണ ടോസ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്‌സിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്.
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്ക് തുടര്‍ച്ചയായി 12-ാം തവണയാണ് ടോസ് തീരുമാനം പിഴക്കുന്നത്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയ്ക്ക് 1998 ഒക്ടോബര്‍ മുതല്‍ 1999 മേയ് വരെ ഇത്തരത്തില്‍ 12 തവണ ടോസ് നഷ്ടപ്പെട്ടിരുന്നു. ആ റെക്കോഡിനൊപ്പമാണിപ്പോള്‍ രോഹിത്തിന്റെ സ്ഥാനം. 11 തവണ ടോസ് നഷ്ടപ്പെട്ട (2011 മാര്‍ച്ച് മുതല്‍ 2013 ഓഗസ്റ്റ് വരെ) നെതര്‍ലന്‍ഡ്‌സിന്റെ പീറ്റര്‍ ബൊറെന്‍ ആണ് ഇക്കാര്യത്തില്‍ മൂന്നാമത്.
അവസാനമായി ഇന്ത്യ ടോസ് നേടിയത് 2023 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേയാണ്. തുടര്‍ന്ന് ഫൈനലില്‍ ഓസീസിനോട് ടോസ് നഷ്ടപ്പെടുകയും മത്സരത്തില്‍ പരാജയപ്പെട്ട് കിരീടം കൈവിടുകയുമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരേ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ അണിനിരത്തിയ അതേ ടീമിനെത്തന്നെയാണ് ഇന്ത്യ ഫൈനലിന് ഇറക്കിയിരിക്കുന്നത്.

