തുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍; സ്ഥിതി അതീവ ഗുരുതരം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,30,60,542 ആയി. തുടർച്ചയായി നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 780 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 61,899 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി. ആകെ മരണസംഖ്യ 1,67,642 ആയി ഉയർന്നു. നിലവിൽ 9,79,608 പേരാണ് ചികിത്സയിലുള്ളത്. 25,40,41,584 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. 9,43,34,262 പേർക്ക് ഇതുവരെ കോവിഡ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയതോടെ കൂടുതൽ സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങി. ഡൽഹിക്കും പഞ്ചാബിനും ഗുജറാത്തിനും തമിഴ്നാടിനും പിന്നാലെ കർണാടകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ബംഗളൂരു ഉൾപ്പെടെയുള്ള അഞ്ച് നഗരങ്ങളിൽ കർഫ്യൂ നിയന്ത്രണങ്ങൾ ശനിയാഴ്ച ആരംഭിക്കും. ഏപ്രിൽ 20 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 10.4 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ, ടെസ്റ്റുകളുടെ എണ്ണം കൂട്ടൽ എന്നിവയ്ക്ക് പുറമേ വാക്സിൻ വിതരണം വർധിപ്പിക്കാനും നിർദേശമുണ്ട്. ഏപ്രിൽ 11 മുതൽ 14 വരെ യോഗ്യരായ പരമാവധി ആളുകൾക്ക് വാക്സിൻ നൽകാനാണ് നർദേശം.

