ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ല; ഇസ്രായേലിന് വീണ്ടും ഇറാന്റെ താക്കീത്

തേല് അവിവ്: കെയ്റോയില്‍ നടക്കുന്ന ചർച്ചയില്‍ ഇരുപക്ഷത്തിനുമിടയില്‍ വെടിനിർത്തല്‍ നടപ്പാക്കാൻ അമേരിക്കയുടെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം. യു.എസ് നേതൃത്വം പ്രത്യേക വെടിനിർത്തല്‍ നിർദേശം മുന്നോട്ടുവെക്കുമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ ഗസ്സയില്‍ നിന്ന് ഭൂരിഭാഗം സൈനികരെയും പിൻവലിച്ചിരിക്കുകയാണ് ഇസ്രായേല്‍. നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കെയ്റോയില്‍ ഇന്നാരംഭിക്കുന്ന വെടിനിർത്തല്‍ ചർച്ചകളില്‍ പ്രതീക്ഷ ശക്തമാണ്. ഇസ്രായേല്‍ സംഘം ഇന്ന് കെയ്റോയിലെത്തും. ചർച്ചകള്‍ക്കായി ഹമാസ് സംഘത്തിനു പുറമെ സി.ഐ.എ ഡയറക്ടർ ബില്‍ ബേണ്‍സും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്റഹ്മാൻ ബിൻ ജാസിം അല്‍താനിയും കെയ്റോയിലെത്തി. കടുത്ത നിലപാടില്‍ നിന്ന് ഇസ്രായേല്‍ അയഞ്ഞതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബന്ദികളുടെ മോചനത്തിന് ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാണെന്നും എന്നാല്‍ ഹമാസിന്റെ ഉപാധികള്‍ മുഴുവന്‍ അംഗീകരിക്കാൻ കഴിയില്ലെന്നും നെതന്യാഹു പറഞു. ഇന്നലെ ചേർന്ന ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭയാണ് വെടിനിർത്തല്‍ കരാർ ചർച്ചയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. അതിനിടെ, ഇസ്രായേല്‍ തടവിലുള്ള ഫലസ്തീൻ പോരാളി വാലിദ് ദഖ്ഖ കൊല്ലപ്പെട്ടു. മധ്യസ്ഥ ചർച്ച അട്ടിമറിക്കാൻ ഇസ്രായേല്‍ ദഖ്ഖയെ ജയിലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹമാസ് ആരോപിച്ചു. സ്വാഭാവിക മരണം മാത്രമെന്ന് ഇസ്രായേല്‍ പറഞ്ഞു. കെയ്റോ ചർച്ചക്ക് തൊട്ടുമുമ്ബായി തെക്കൻ ഗസ്സയില്‍നിന്ന് കൂടുതല്‍ കരസേനയെ ഇസ്രായേല്‍ പിൻവലിച്ചു. 98ാം ഡിവിഷന്റെ മൂന്നു ബ്രിഗേഡുകളെയാണ് പിൻവലിച്ചത്. നിലവില്‍ ഒരു ഡിവിഷൻ മാത്രമാണ് ഗസ്സയില്‍ അവശേഷിക്കുന്നത്. അടുത്തഘട്ട സൈനിക നീക്കവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പിന്മാറ്റമെന്നാണ് ഐ.ഡി.എഫ് നല്കുന്ന വിശദീകരണം. സഖ്യകക്ഷിയായ അമേരിക്ക സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണിതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. റഫയില്‍ കരയുദ്ധം തുടങ്ങുന്നതിന്റെ മുന്നോടിയെന്ന നിലക്കും ഈ നീക്കത്തെ നോക്കി കാണുന്നവരുണ്ട് ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ് ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,175 ആയി. 75,886 പേർക്ക് പരിക്കേറ്റു. ഇറാനില്‍ നിന്ന് ഏതു സമയവും പ്രത്യാക്രമണം ഉണ്ടാകുമെന്ന ആശങ്കയില്‍ ഏതൊരു സാഹചര്യവും നേരിടാൻ രാജ്യം തയാറാണെന്ന് ഇസ്രായേല്‍ സൈനിക നേതൃത്വം വ്യക്തമാക്കി. ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചെങ്കടലില്‍ രണ്ട് ബ്രിട്ടീഷ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതികള്‍ അറിയിച്ചു. ഇതിനുള്ള മറുപടിയെന്നോണം ഹൂതി പ്രദേശങ്ങളില്‍ അമേരിക്കയും ബ്രിട്ടനും പ്രത്യാക്രമണം നടത്തി.

