രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലും മഹാരാഷ്ട്രയിലും – കേന്ദ്രം

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം പൂർണമായും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയിൽ അധികവും കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈറസിന്റെ സാന്നിധ്യം ഇപ്പോഴും ഉള്ളതിനാൽ അതീവ ജാഗ്രത തുടരേണ്ടതുണ്ട്. എന്നാൽ രാജ്യത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെ ശരാശരിയിൽ കഴിഞ്ഞയാഴ്ച എട്ട് ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്തെ പുതിയ കേസുകളിൽ 80 ശതമാനവും 90 ജില്ലകളിലാണ്. യൂറോകപ്പ് സെമി ഫൈനലിന് ആതിഥ്യമരുളിയ യു.കെയിൽ കൊറോണ വൈറസ് വ്യാപനം വീണ്ടും ഉണ്ടായിട്ടുണ്ടെന്ന് ലവ് അഗർവാൾ ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഫുട്ബോൾ ആരാധകർ മത്സരങ്ങൾ കാണാണെത്തിയതാണ് ഇതിന് കാരണം. നാം ജാഗ്രത കൈവെടിയരുതെന്നാണ് അത് വ്യക്തമാക്കുന്നത്. യു.കെയിലും റഷ്യയിലും ബംഗ്ലാദേശിലും വീണ്ടും കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് മൂന്നാം തരംഗത്തെ അകറ്റി നിർത്തുന്നതിന് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന പ്രവണത നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാജ്യത്ത് 43,393 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,52,950 ആയി. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, അസം എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള അഞ്ച് സംസ്ഥാനങ്ങൾ.