ഇസ്രയേൽ-ഹമാസ് യുദ്ധം; ഓ.ഐ.സി രാജ്യങ്ങളുടെ യോഗംവിളിച്ച് ഇറാന്; ഇസ്രയേലിന്റെ 9/11 എന്ന് പ്രതിരോധനസേന

ടെല്‍ അവീവ്: ഇസ്രയേൽ – ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഒ.ഐ.സി (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്) രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് ഇറാൻ. പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് ഇറാൻ വക്താവ് നാസർ കനാനി പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് യോഗം. ലെബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഹമാസും ഇറാന് പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയും ഉള്‍പ്പെട്ട യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് യോഗം വിളിച്ചിട്ടുള്ളത്. ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ(ഐ.ആര്.ജി.സി.) ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തന്നെ ഇസ്രയേലിനെതിരായ കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെയുള്ള ബഹുമുഖ ആക്രമണത്തിന്റെ പണിപ്പുരയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അക്രമത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ പ്രതികരിച്ചു. അതേസമയം, ഗാസയിൽ സുരക്ഷിതത്വം തേടി വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായവരുടെ എണ്ണം ഒറ്റരാത്രികൊണ്ട് 74,000-മായി ഉയർന്നതായി യു.എൻ അറിയിച്ചു. അതിനിടെ, ഗാസയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുമെന്നും അവിടേക്ക് ഭക്ഷണവും ഇന്ധനവുമടക്കം കൊണ്ടുപോകുന്നത് തടസപ്പെടുത്തുമെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃഗീയമായി പെരുമാറുന്ന ആളുകള്‍ക്കെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. അതിനിടെ, ഗാസയിലെ രണ്ട് അഭയാര്‍ഥി ക്യാമ്പുകള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം തിങ്കളാഴ്ച വ്യോമാക്രമണം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇസ്രേയേലിലെ ജെറുസലേമില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും ടെല്‍ അമീവില് റോക്കറ്റ് ആക്രമണ മുന്നറിയിപ്പ് നല്കുന്ന സൈറണ്‍ മുഴങ്ങിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ, ഇത് തങ്ങളുടെ 9/11 ആണെന്ന് ഇസ്രയേലി പ്രതിരോധ സേനയുടെ വക്താവ് മേജർ നിർ ദിനാർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അവർ ഞങ്ങളെ അത്ഭുതപ്പെടുത്തി. പല സ്ഥലങ്ങളിൽ നിന്നും അതിവേഗമെത്തി, അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Israel-Hamas war, Austria suspends aid to Palestine