KSDLIVENEWS

Real news for everyone

വോട്ടെണ്ണല്‍ നാളെ ; കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ബിഹാറിലേക്ക്

SHARE THIS ON

പട്ന: ബിഹാറിൽ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഒരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. എക്സിറ്റ് പോളുകൾ മഹാസഖ്യത്തിന് മുന്നേറ്റം പ്രവചിച്ച പശ്ചാത്തലത്തിൽ എംഎൽഎമാർ കൂറുമാറുന്നതടക്കമുള്ള കാര്യങ്ങൾ പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിനായി രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളെ കോൺഗ്രസ് ബിഹാറിലേക്കയച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ അവിനാശ് പാണ്ഡെ, രൺദീപ് സിങ് സുർജേവാല എന്നിവരെയാണ് സോണിയ ഗാന്ധി ബിഹാറിലേക്കയച്ചത്.

ബിഹാറിൽ കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിന് തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനാവുമെന്നും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ എംഎൽഎമാരെ മറുപക്ഷം ചാക്കിട്ട് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.

സ്വാധീനിക്കാൻ ശ്രമം നടന്നാൽ ഏത് രീതിയിൽ അതിനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച നിർദേശങ്ങൾ കോൺഗ്രസ് സ്ഥാനാർഥികൾക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിജയമുറപ്പിച്ചാൽ ആഘോഷപരിപാടികളിൽ പങ്കെടുക്കാതെ നേരെ പട്നയിൽ എത്തണമെന്നാണ് സ്ഥാനാർഥികൾക്കുള്ള നിർദേശം. ജയിക്കുന്ന എല്ലാവരേയും പട്നയിലെ ഹോട്ടലിൽ താമസിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.

കർണാടകയിലും മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് എം.എൽ.എമാരെ കൂട്ടി ഭരണം അട്ടിമറിച്ച ബി.ജെ.പി സമാന തന്ത്രം ബീഹാറിലും പയറ്റിയേക്കുമെന്നും ഇത് പ്രതിരോധിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതും പാർട്ടി വക്താക്കൾ പ്രതികരിച്ചു.

ബിഹാറിൽ 243 സീറ്റുകളിൽ 70 എണ്ണത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ മത്സരിപ്പിച്ചത്. 40-45 സീറ്റുകൾ വരെ നേടാനാവുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. നവംബർ 10നാണ് വോട്ടെണ്ണൽ. ഗോവയിലും മണിപ്പൂരിലുമടക്കമുണ്ടായ ഭരണനഷ്ടം ബീഹാറിൽ ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!